പട്ടിക്കാട്: കഴിഞ്ഞ വർഷം മഴക്കാലത്ത് ദേശീയപാതയിൽ ഉണ്ടായതുപോലുള്ള അപകടങ്ങൾ ആവർത്തിച്ചാൽ ദേശീയപാത അതോറിറ്റിക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുത്ത് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ. മണ്ണുത്തി -വാണിയമ്പാറ ദേശീയപാതയിലെ പണികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. അറ്റകുറ്റപ്പണി പുരോഗതി മനസ്സിലാക്കാൻ 16ന് രാവിലെ എട്ടിന് സംയുക്ത പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ദേശീയപാത അധികൃതരുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത അതോറിറ്റിയുടെ പുതിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാണഞ്ചേരി പഞ്ചായത്തും തദ്ദേശവാസികളും പരാതികൾ ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രി യോഗം വിളിച്ചത്. നിർമാണ പ്രവർത്തനങ്ങൾക്കെതിരെ ഉന്നയിച്ച പരാതികൾ എത്ര ദിവസത്തിനകം തീർപ്പാക്കാൻ കഴിയുമെന്ന് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടറെ മാർച്ച് 20നകം അറിയിക്കണം. മാർച്ച് 31നകം സംസ്ഥാന സർക്കാരും ജില്ല ഭരണകൂടവും തുടർന്നുള്ള തീരുമാനം കൈക്കൊള്ളും. അതോറിറ്റി പല ഘട്ടങ്ങളായി തീർക്കേണ്ട പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടില്ല. സിഗ്നൽ ലൈറ്റ്, ഡ്രെയ്നേജ് നിർമാണം, കുടിവെള്ള പൈപ്പ് പൊട്ടൽ, വീടുകളിലേക്കുള്ള വഴി പ്രശ്‌നം തുടങ്ങിയ 40ലധികം പരാതികൾ യോഗത്തിൽ വന്നു. ഡ്രെയ്നേജ് അശാസ്ത്രീയമാണെന്ന് പരാതിയുണ്ട്. അടുത്ത മഴക്കാലത്തും ഇതേ അവസ്ഥയാണെങ്കിൽ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടർ ഹരിത വി. കുമാർ പറഞ്ഞു. ലൈറ്റ്, സിഗ്നൽ, സൈൻ ബോർഡ്, കാമറ, ട്രാഫിക് സൈൻ എന്നിവ സ്ഥാപിക്കാതിരുന്നാൽ നടപടി ഉണ്ടാകുമെന്ന് ഒല്ലൂർ പൊലീസ് അസിസ്റ്റന്‍റ് കമീഷണർ സേതുവും അറിയിച്ചു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഐ.ജി. മധുസൂദനൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.