ബി.കോം രണ്ടാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പർ മാറി നൽകി വിദ്യാർഥികളുടെ പരാതി പരിഗണിച്ചില്ലെന്ന് ആക്ഷേപം പൊന്നാനി: കാലിക്കറ്റ് സർവകലാശാലയുടെ ബി.കോം രണ്ടാം വർഷ പരീക്ഷയിൽ പൊന്നാനി ബി.എഡ് സെന്‍ററിലെ പരീക്ഷ കേന്ദ്രത്തിൽ ചോദ്യപേപ്പർ മാറി നൽകിയതായി പരാതി. 2017ലെ സപ്ലിമെന്‍ററി വിദ്യാർഥികൾക്ക് നൽകേണ്ട ചോദ്യപേപ്പറാണ് 2021ൽ രജിസ്റ്റർ ചെയ്ത പ്രൈവറ്റ് വിഭാഗം ബി.കോം വിദ്യാർഥികൾക്കും നൽകിയത്. ചോദ്യപേപ്പർ മാറി നൽകിയത് വിദ്യാർഥികൾ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താനോ യഥാർഥ ചോദ്യപേപ്പർ നൽകാനോ കോളജ് അധികൃതർ തയാറായില്ലെന്ന് വിദ്യാർഥികൾ സർവകലാശാലക്ക് നൽകിയ പരാതിയിൽ പറയുന്നു. രണ്ട് ചോദ്യപേപ്പറും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 2017ൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് മൂന്ന് മണിക്കൂറാണ് പരീക്ഷയെങ്കിൽ നിലവിൽ പഠിക്കുന്ന പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾക്ക് രണ്ടര മണിക്കൂർ മാത്രമാണ് സമയം. ചോദ്യപേപ്പറിന്‍റെ ഘടനയിലും സ്കോറിലും ഈ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെ വിജയത്തെ പോലും ഇത് ദോഷകരമായി ബാധിക്കും. സംഭവം വിവാദമായതോടെ ചോദ്യപേപ്പർ അബദ്ധത്തിൽ പൊട്ടിച്ച് നൽകിയെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം. ഇത് സംബന്ധമായ കാര്യങ്ങൾ സർവകലാശാലയെ രേഖാമൂലം അറിയിച്ചതായും അധികൃതർ പറഞ്ഞു. പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർഥികൾ സർവകലാശാലക്ക് പരാതി നൽകുമെന്നായപ്പോഴാണ് കോളജ് അധികൃതർ പിഴവ് അംഗീകരിക്കാൻ തയ്യാറായതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.