അധികാരികൾ മുഖംതിരിച്ചു; തടയണക്ക് ഷട്ടർ ഒരുക്കി കോൺഗ്രസ് പ്രവർത്തകർ

പൂക്കോട്ടുംപാടം: അധികാരികൾ മുഖംതിരിച്ച തടയണക്ക് പുതുജീവൻ നൽകി അമരമ്പലത്തെ കോൺഗ്രസ് പ്രവർത്തകർ. അമരമ്പലം സൗത്തിലെ കുതിരപ്പുഴയിൽ സ്ഥിതി ചെയ്യുന്ന പുതിയകളം പാലക്കുണ്ട് തടയണയിൽ ജലം കെട്ടിനിർത്താനാണ് കോൺഗ്രസ് പ്രവർത്തകർ സംവിധാനം ഒരുക്കിയത്. പഞ്ചായത്തിലെ നാല് വാർഡുകളിലെ ജലസ്രോതസ്സ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന തടയണയാണിത്. 20 വർഷത്തിലധികം പഴക്കമുള്ള തടയണയുടെ ഷട്ടറുകൾ നശിച്ചതിനാൽ നിയന്ത്രണമില്ലാതെ ജലം ഒഴുകുകയായിരുന്നു. പ്രദേശത്തെ ജല സ്രോതസ്സുകൾ വറ്റിയതോടെ കർഷകരും നാട്ടുകാരും അമരമ്പലം ഗ്രാമപഞ്ചായത്ത് അധികാരികളെ സമീപിച്ചു. എന്നാൽ, തടയണ തങ്ങളുടെ പരിധിയിൽ അല്ലെന്നും അറ്റകുറ്റപ്പണിക്ക് തുക വകയിരുത്താനാവില്ലെന്നും അറിയിച്ചു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പണം സ്വരൂപിച്ച് മരത്തടികൾ എത്തിച്ച് തടയണയിൽ ജലം കെട്ടിനിർത്തുകയായിരുന്നു. മണ്ഡലം പ്രസിഡന്‍റ് കേമ്പിൽ രവി, എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റ് വി.പി. സുബ്രഹ്മണ്യൻ, കോൺഗ്രസ് ഭാരവാഹികളായ സി. വേണുഗോപാൽ, കെ.എം. സുബൈർ, കെ.ടി. രതീഷ്, കെ.ടി. ശ്രീനിവാസൻ, ബാബു കൊട്ടാരത്തിൽ, ഇ. വിശ്വനാഥൻ, സലാം ചിനക്കൽ, റോയ് മേക്കര തുടങ്ങിയവർ നേതൃത്വം നൽകി. ................... ഫോട്ടോppm1 അമരമ്പലം സൗത്ത് കുതിരപ്പുഴയിലെ തടയണക്ക് കോൺഗ്രസ് പ്രവർത്തകർ ഷട്ടർ സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.