ഓട്ടിസം ബാധിച്ചയാളുടെ വീട്ടിലേക്ക് വഴി നിഷേധിച്ചതായി പരാതി

മലപ്പുറം: ഓട്ടിസം ബാധിച്ച് 90 ശതമാനം ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുള്ള വീട്ടിലേക്ക് വഴി നിഷേധിച്ചതായി പരാതി. ആതവനാട് പുത്തൻപീടിയേക്കൽ സൗദയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയത്. ആതവനാട് അമ്പലപ്പറമ്പിൽ മൂന്നു സെന്‍റ്​ സ്ഥലം ഇവർക്ക് 2014ൽ മിച്ചഭൂമിയായി പതിച്ചുകിട്ടിയിരുന്നു. അവിടെയാണ് സൗദ രണ്ടു മക്കൾക്കൊപ്പം വീടുവെച്ച് താമസിക്കുന്നത്. ഭൂമിയുടെ പ്ലാൻ പ്രകാരം അവിടേക്ക് രണ്ടുമീറ്റർ വഴി ഉണ്ടെങ്കിലും അധികൃതർ അളന്ന് തിട്ടപ്പെടുത്തിത്തന്നിട്ടില്ലെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണ് വഴി നടന്നിരുന്നത്. ഈ വഴി അടച്ചതോടെ വീട്ടിലേക്ക് പോവാൻ മാർഗമില്ലെന്നും ബന്ധുവീട്ടിലാണ് താമസമെന്നും കുടുംബം പറയുന്നു. 27 വയസ്സുള്ള മകളാണ് ഓട്ടിസം ബാധിച്ച് അവശനിലയിൽ കഴിയുന്നത്. ആശുപത്രിയിലും മറ്റും പോകണമെങ്കിൽ 100 മീറ്ററോളം എടുത്തുകൊണ്ടുപോവണം. ഭൂമിയുടെ പ്ലാൻ പ്രകാരം തങ്ങൾക്ക് അനുവദിച്ച വഴി അളന്നു തിട്ടപ്പെടുത്തിത്തരണമെന്ന് വില്ലേജ്-താലൂക്ക് അധികൃതരോട് അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സൗദയോടൊപ്പം മകൾ മുംതാസ്​, സാമൂഹിക പ്രവർത്തക സി.പി. സഫിയ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.