കുനിയിൽ ഇരട്ടക്കൊലക്കേസ്: അന്തിമ വാദം തുടങ്ങി

മഞ്ചേരി: കുനിയിൽ ഇരട്ടക്കൊലക്കേസിൽ മഞ്ചേരി മൂന്നാം അഡീഷനൽ സെഷൻസ് കോടതിയിൽ അന്തിമവാദം തുടങ്ങി. ജഡ്ജി ടി.എച്ച്. രജിത മുമ്പാകെയാണ് ശാസ്ത്രീയ തെളിവുകള്‍, കൊലപാതകം നടത്താനുണ്ടായ സാഹചര്യം, സാക്ഷികള്‍ എന്നിവയെക്കുറിച്ചുള്ള പ്രാരംഭവാദം പ്രോസിക്യൂഷന്‍ തുടങ്ങിയത്​. രാവിലെ പത്തരക്ക് ആരംഭിച്ച കോടതി നടപടികൾ വൈകിട്ട് നാലരക്കാണ് അവസാനിച്ചത്. 22 പ്രതികളിൽ 18 പേർ ഹാജരായി. വാദം ചൊവ്വാഴ്ചയും തുടരും. തെളിവുകൾ കോടതിക്ക് ബോധ്യപ്പെടുത്താൻ പ്രോജക്ടർ, സ്ക്രീൻ തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നു. പ്രോസിക്യൂഷന്‍ വാദം തുടര്‍ച്ചയായി പത്ത് ദിവസം നീളും. അതിനുശേഷമാകും പ്രതിഭാഗത്തിന്റെ വാദം. കേസ് തീര്‍പ്പാക്കുന്നതുവരെ ഈ കോടതിയില്‍ പരിഗണിക്കേണ്ട കേസുകളെല്ലാം മാറ്റി. 2018 സെപ്റ്റംബറിലാണ് വിചാരണ തുടങ്ങിയത്. 275 സാക്ഷികളെ വിസ്തരിക്കുകയും പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം ഒരു വർഷത്തോളം മുടങ്ങിക്കിടക്കുകയായിരുന്നു. ഹൈകോടതി നിർദേശ പ്രകാരമാണ് പുനരാരംഭിച്ചത്. 2012 ജൂൺ 10നായിരുന്നു സംഭവം. കൊളക്കാടൻ സഹോദരങ്ങളായ അബൂബക്കർ (48), അബ്ദുൽ കലാം ആസാദ് (37) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.