സുരേഷ്‌ ഗോപിയുടെ പ്രദർശനവും പ്രതികരണവും തരംതാണത് -എൻ.കെ. അക്ബർ എം.എൽ.എ

ഗുരുവായൂർ: മേൽപാല നിർമാണവുമായും നഗരവികസനവുമായും ബന്ധപ്പെട്ട് ബി.ജെ.പി നേതാവായ നടൻ സുരേഷ്‌ ഗോപി നടത്തിയ പ്രദർശനവും പ്രതികരണവും തരംതാണതെന്ന് എൻ.കെ. അക്ബർ എം.എൽ.എ. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് ഓൺലൈൻ സംവാദം സംഘടിപ്പിച്ച സംഘടന സുരേഷ് ഗോപിക്ക് മാത്രമായി ഓഫ്‌ലൈൻ പ്രദർശനം സംഘടിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും എം.എൽ.എ പറഞ്ഞു. സേവ് ഗുരുവായൂർ മിഷനുമായി ബന്ധപ്പെട്ട് ശനിയാഴ്ച സുരേഷ് ഗോപി ഗുരുവായൂരിൽ നടത്തിയ സന്ദർശനത്തെക്കുറിച്ചായിരുന്നു എം.എൽ.എയുടെ പ്രതികരണം. പൂർണമായി സംസ്ഥാന സർക്കാർ ഫണ്ട്‌ ഉപയോഗിച്ച് നിർമിക്കുന്ന മേൽപാലം നിർമാണം ആരംഭിച്ച് 10 മാസത്തിനുള്ളിൽ 45 ശതമാനം പൂർത്തീകരിച്ചു. എല്ലാ മാസവും കൃത്യമായി അവലോകന യോഗം ചേർന്ന് വീഴ്ചകൾ പരിഹരിച്ച് അതിവേഗം മുന്നോട്ടുപോവുന്നുണ്ട്. ഉയരുന്ന മേൽപാലത്തിന്‍റെ മുന്നിൽ വന്നുനിന്ന് നിർമാണ പ്രവൃത്തികൾക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും തടസ്സങ്ങൾ നീക്കുമെന്നും മുൻ രാജ്യസഭ അംഗം പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഗുരുവായൂരിന്‍റെ വികസനകാര്യങ്ങളിൽ എന്ത് നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് സുരേഷ് ഗോപി വിശദീകരിക്കണം. ഗുരുവായൂരിൽനിന്ന്​ വടക്കോട്ടുള്ള റെയിൽപാത ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗുരുവായൂരിൽനിന്ന്​ പഴനി, മൂകാംബിക ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ട്രെയിൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്. ഇതിലൊന്നും അനുകൂല നിലപാടും ബി.ജെ.പി സർക്കാർ സ്വീകരിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർഥാടന നഗരങ്ങളിലൊന്നായ ഗുരുവായൂരിന്‍റെ വികസനത്തിന്​ പ്രത്യേക പാക്കേജോ പദ്ധതികളോ നടപ്പാക്കിയിട്ടില്ല. രണ്ടാമത് അധികാരത്തിൽ വന്നശേഷം ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ഗുരുവായൂരിന് കുറേ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്തത്. റോഡുകൾ പൊളിച്ചത് കരുവന്നൂരിൽനിന്ന് കുടിവെള്ളമെത്തിക്കാനാണ്. ഈ റോഡിന്‍റെ ബി.എം.ബി.സി ടാറിങ് ഉടൻ പൂർത്തിയാകും. റെയിൽവേ മേൽപാലം നടന്നുകൊണ്ടിരിക്കെ സർവിസ് റോഡ് പൂർണമായി തുറന്ന്കൊടുക്കുക അസാധ്യമാണെന്നത് പ്രാഥമിക വിദ്യാഭ്യാസം ഉള്ളവർക്കെല്ലാം മനസ്സിലാകും. എന്നിട്ടും എൻജിനീയർമാരെ കുറ്റം പറയുന്ന രീതി ശരിയല്ല. റെയിൽവേ മേൽപാലം അട്ടിമറിക്കാൻ വേണ്ടി കോടതി കയറിയവരും സമരം നടത്തിയവരുമായവരുടെ പിണിയാളുകളായി സുരേഷ് ഗോപിയെപ്പോലുള്ളവർ മാറരുതെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.