കസ്റ്റംസ് സൂപ്രണ്ടിന്‍റെ അറസ്റ്റ്: കേസ് സി.ബി.ഐ ഏറ്റെടുത്തേക്കും

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് സ്വർണം കൈമാറുന്നതിനിടെ കസ്റ്റംസ് സൂപ്രണ്ട് പൊലീസ് പിടിയിലായ കേസ് സി.ബി.ഐ ഏറ്റെടുത്തേക്കും. തമിഴ്നാട് പൊള്ളാച്ചി അളഗപ്പ നഗർ സ്വദേശി പി. മുനിയപ്പയെ (46) കഴിഞ്ഞ ദിവസം കരിപ്പൂർ പൊലീസാണ് പിടികൂടിയത്. സ്വർണവുമായി എത്തിയ സഹോദരങ്ങളായ കാസർകോട് തെക്കിൽ സ്വദേശികളായ കണിയൻകുണ്ടിൽ കെ.എച്ച്. അബ്ദുൽ നസീർ (46), കെ.കെ. ജംഷീദ് (20) എന്നിവരും പിടിയിലായിരുന്നു. പിടികൂടിയ മൂന്ന് പേരെയും പൊലീസ് പിന്നിട് മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം മുനിയപ്പനെതിരെ സി.ബി.ഐ അന്വേഷണമുണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സി.ബി.ഐക്ക് കേസ് നേരിട്ട് ഏറ്റെടുക്കാനാകും. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ല പൊലീസ് മേധാവി മുഖേന സി.ബി.ഐ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡി.ആർ.ഐ) എന്നിവർക്ക് കൈമാറും. വ്യാഴാഴ്ച തന്നെ സൂപ്രണ്ടിനെ അന്വേഷണ വിധേയമായി കസ്റ്റംസ് കമീഷണർ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ യാത്രക്കാരെ സഹായിച്ചിട്ടുണ്ടോ എന്നതടക്കമാകും തുടരന്വേഷണം. പിടിയിലാകുന്ന അന്ന് ബാഗേജ് പരിശോധന ഡ്യൂട്ടിയിലായിരുന്നു മുനിയപ്പൻ. 640 ഗ്രാം സ്വർണത്തിൽ 320 ഗ്രാമിന് തീരുവ ഈടാക്കുകയും ബാക്കി സ്വർണം 25,000 രൂപ നൽകിയാൽ പുറത്തെത്തിക്കാമെന്നുമായിരുന്നു മുനിയപ്പയുടെ വാഗ്ദാനം. വ്യാഴാഴ്ച ഉച്ചക്ക് സൂപ്രണ്ട് താമസിക്കുന്ന നുഅ്മാൻ ജങ്ഷനിലെ ക്വാർട്ടേഴ്സിന് സമീപം സ്വർണം കൈമാറുമ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. 16 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥനിൽ നിന്ന് കണ്ടെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തോളം രൂപയും യാത്രക്കാരുടെ പാസ്പോർട്ടും വില കൂടിയ വാച്ചുകളും കണ്ടെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.