സഹോദരങ്ങളിലൂടെ കാവനൂരിലേക്ക് വീണ്ടും സ്വർണമെഡൽ

തേഞ്ഞിപ്പലം: മലപ്പുറം ജില്ലയിലെ കാവനൂരിലേക്ക് സഹോദരങ്ങളിലൂടെ വീണ്ടും സ്വർണമെഡലെത്തി. കാവനൂർ ഇരുവേറ്റി സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസിലെ വർഷ, സഹോദരി എറണാകുളം കോതമംഗലം എം.എ സ്പോർട്സ് അക്കാദമിയിലെ അഷിക എന്നിവരാണ് സംസ്ഥാന ഇന്‍റർക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. ഇരുവരും സി.എച്ച്.എം.കെ.എം.എച്ച്. എസ്.എസിലെ കായികാധ്യാപകൻ ഇസ്മയിൽ എന്ന ഇപ്പുവിന്‍റെ കീഴിലാണ് പരിശീലനം നടത്തിയിരുന്നത്. പ്ലസ്ടു പഠനം കഴിഞ്ഞതോടെ അഷിക എറണാകുളത്തേക്ക് മാറി. കായികരംഗത്ത് വലിയ പേരും പെരുമയുമില്ലാതിരുന്ന കാവനൂരിലേക്ക് 2016ലാണ് കായികാധ്യാപകനായി ഇസ്മയിൽ എത്തിയത്. അദ്ദേഹത്തിന്റെ പരിശീലനത്തിൽ നിരവധി കായിക താരങ്ങൾ വളർന്നുവന്നു. അദ്ദേഹം മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറിയതോടെ നൗഷാദാണ് ഇപ്പോഴത്തെ പരിശീലകൻ. ഇരുവേറ്റിയിൽനിന്ന് 19 കുട്ടികളാണ് ഇത്തവണ മാറ്റുരച്ചത്. സ്വർണം ഉൾപ്പെടെ നാല് മെഡലുകൾ ഇവർ സ്വന്തമാക്കി. കൂലിപ്പണിക്കാരനായ കുഞ്ഞുട്ടന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ വിദ്യ കലയുടെയും മക്കളാണ് വർഷയും അഷികയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.