കരിപ്പൂരിൽ വീണ്ടും കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ നടപടി

കരിപ്പൂർ: സ്വർണക്കടത്തിന് സഹായം ചെയ്തതിന്‍റെ പേരിൽ ഈ മാസം കോഴിക്കോട് വിമാനത്താവളത്തിൽ നടപടിക്ക് വിധേയരായത് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ. രണ്ട് സംഭവത്തിലായാണ് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ആഗസ്റ്റിൽ മാത്രം നടപടിയുണ്ടായത്. രണ്ടുപേർക്ക് സസ്പെൻഷനാണെങ്കിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് കേസിലും പൊലീസ് ഇടപെടലിനെത്തുടർന്നാണ് നടപടി എന്നതും ശ്രദ്ധേയമാണ്. പിടികൂടിയ കള്ളക്കടത്ത് സ്വർണം റിപ്പോർട്ട് ചെയ്യാത്തതിന് രണ്ടുപേരെ ഈ മാസം നാലിന് സസ്പെൻഡ് ചെയ്തിരുന്നു. ഈ വിഷയം പൊലീസായിരുന്നു കസ്റ്റംസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് പ്രിവന്‍റിവ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കരിപ്പൂരിലെത്തിയ യാത്രികനെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ സി.സി ടി.വി ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് സൂപ്രണ്ട് പ്രമോദ് കുമാർ സവിത, ഹവിൽദാർ സനിത് കുമാർ എന്നിവരെ കസ്റ്റംസ് കമീഷണർ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിന് പിറകെയാണ് വ്യാഴാഴ്ച മുനിയപ്പയെയും സ്വർണവുമായി എത്തിയ രണ്ട് യാത്രികരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മുനിയപ്പയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത നാല് ലക്ഷത്തോളം രൂപയും വിദേശകറൻസിയും നാല് പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. യാത്രക്കാരന്‍റെ പാസ്പോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥൻ വീട്ടിലേക്ക് കൊണ്ടുപോയത് എന്തിനാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.