പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ചവരുടെ പഴയ വീടുകൾ പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നു

പൊന്നാനി: തീരദേശമേഖലയിൽ പുനർഗേഹം പദ്ധതി വഴി വീട് ലഭിച്ചവരുടെ പഴയ വീടുകൾ പൊളിച്ചുമാറ്റുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ആളൊഴിഞ്ഞുപോയ 85 വീടുകൾ പൊളിച്ചുനീക്കാൻ നേരത്തേ ഫിഷറീസ് വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് വീടുകൾ പൊളിച്ചുനീക്കുന്നത്. പുനർഗേഹം പദ്ധതി പ്രകാരം ഫ്ലാറ്റ് ലഭിച്ച 128 കുടുംബങ്ങളിൽ 85 കുടുംബങ്ങളോടാണ് പഴയ വീടുകൾ പൊളിച്ചുമാറ്റാൻ നിർദേശം നൽകിയത്. പദ്ധതി പ്രകാരം വീട് ലഭിച്ചാൽ പഴയ വീടുകൾ പൊളിച്ചുമാറ്റണമെന്നാണ് വ്യവസ്ഥയെങ്കിലും ഫ്ലാറ്റിൽ താമസമായി മാസങ്ങൾ കഴിഞ്ഞിട്ടും ഇത് നടപ്പാവാത്തതിനാലാണ് ആൾതാമസമില്ലാത്ത ഈ വീടുകൾ അടിയന്തരമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പൊളിച്ചുമാറ്റിയ വീടുകൾക്ക് മാത്രമേ സർക്കാർ രേഖകൾ കൈമാറൂവെന്ന തീരുമാനത്തെത്തുടർന്നാണ് വീടുകൾ പൊളിച്ചുമാറ്റുന്നത്. ആളൊഴിഞ്ഞ വീടുകളിൽ ഭൂരിഭാഗവും പാതി തകർന്നതാണ്. ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ തമ്പടിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് പൊളിച്ചുമാറ്റാൻ വീട്ടുടമകൾ സ്വയമേ തയാറായി വന്നത്. പൊളിച്ചുമാറ്റിയ വീടുകളുടെ സ്ഥലം ഭൂവുടമയുടെ പേരിൽ തന്നെ നിലനിൽക്കും. ഇവർക്ക് ഭൂമിയിൽ കൃഷിയിറക്കാനും കഴിയും. എന്നാൽ, വീടുകൾ പൊളിച്ചുമാറ്റിയവർക്ക് രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ല. ഫ്ലാറ്റിൽ സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാലാണ് നഗരസഭ റെസിഡൻറ്​സ് സർട്ടിഫിക്കറ്റ് നൽകാത്തത്. ഇതിൽ താമസക്കാർക്ക് പ്രതിഷേധമുണ്ട്. MP PNN 1 പുനർഗേഹം പദ്ധതി വഴി വീട് ലഭിച്ചവരുടെ പഴയ വീടുകൾ യന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.