ഉച്ചഭക്ഷണം: പരിശോധന തകൃതി; അരി കിട്ടാതെ സ്കൂൾ അധികൃതർ

തൃശൂര്‍: ഒരുഭാഗത്ത് പരിശോധനയുടെ സമ്മർദം. മറുഭാഗത്ത് ഉച്ചഭക്ഷണ മെനുവിലെ പ്രധാന വിഭവമായ ചോറിന് അരി കിട്ടാത്ത നെട്ടോട്ടം. ഉച്ചഭക്ഷണത്തിന്‍റെ നിലവാരം വിലയിരുത്താന്‍ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സ്കൂളുകളിലെത്തുമ്പോഴാണ് അരി കിട്ടാതെ അധികൃതർ വിഷമിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം മാവേലി സ്റ്റോറുകളിലും സ്കൂൾ ഭക്ഷണത്തിനുള്ള അരി എത്തിയിട്ടില്ല. സ്കൂളുകൾ ഉപജില്ല വിദ്യാഭ്യാസ കാര്യാലയങ്ങൾ വഴി നേരത്തേതന്നെ ആവശ്യമായ അളവിന്‍റെ കണക്ക് നൽകിയിയിരുന്നു. എന്നാൽ, മാവേലി സ്റ്റോറുകളിൽ ചെല്ലുമ്പോൾ അരി എത്തിയിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ്. ചുരുക്കം മാവേലി സ്റ്റോറുകളിൽ മാത്രമാണ് സ്കൂൾ ഉച്ചഭക്ഷണ അരി എത്തിയിട്ടുള്ളത്. ഉച്ചഭക്ഷണം മുടക്കമില്ലാതെ നൽകേണ്ടതിനാൽ വിപണിയിൽനിന്ന് കൂടിയ വിലയ്ക്ക് അരി വാങ്ങേണ്ട ഗതികേടിലാണ്. പരിശോധനക്ക് എത്തുന്ന എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളോട് ഇക്കാര്യം പറഞ്ഞിട്ട് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പദ്ധതിക്ക് കേന്ദ്ര വിഹിതം 60 ശതമാനവും സംസ്ഥാന വിഹിതം 40 ശതമാനവുമാണ്. പ്രൈമറി വിദ്യാര്‍ഥിക്ക് 4.97 രൂപയും അപ്പര്‍ പ്രൈമറി വിദ്യാര്‍ഥിക്ക് 7.45 രൂപയുമാണ് നിലവിലെ കേന്ദ്ര വിഹിതം. ഉച്ചഭക്ഷണ പാചക നിരക്ക് എല്ലാ വർഷവും പുതുക്കണമെങ്കിലും രണ്ടു വര്‍ഷമായി അതുണ്ടായിട്ടില്ല. കോവിഡാണ് കാരണമായി പറയുന്നത്. അതേസമയം, പദ്ധതിയിലെ കേന്ദ്ര സര്‍ക്കാർ വിഹിതം വര്‍ധിപ്പിക്കുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.