കോഴിക്കോട്: സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ (എസ്.എസ്.ജി) 2025 റാങ്കിങ്ങില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും ദക്ഷിണ മേഖലയില്‍ രണ്ടാം സ്ഥാനവും നേടി കോഴിക്കോട് ജില്ലക്ക് അഭിമാന നേട്ടം. ഗ്രാമീണ ശുചിത്വത്തിലും മാലിന്യ സംസ്‌കരണ രംഗത്തുമുള്ള മികവാണ് ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കുടിവെള്ള- ശുചിത്വ വകുപ്പ് നല്‍കുന്ന അംഗീകാരത്തിന് അര്‍ഹമാക്കിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണമേഖലയിലാണ് ജില്ല രണ്ടാം സ്ഥാനം സ്വന്തമാക്കിയത്.
സ്വച്ഛ് സര്‍വേക്ഷണ്‍ ഗ്രാമീണ്‍ 2025 സര്‍വേയുടെ ഭാഗമായി സ്‌കൂളുകള്‍, അംഗൻവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ എന്നിവിടങ്ങളിലെ ശുചിത്വവും ശൗചാലയ സൗകര്യങ്ങളും ദേശീയ ഏജന്‍സികള്‍ നേരിട്ട് പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍, ഗ്രേ വാട്ടര്‍ മാനേജ്‌മെന്റ് സംവിധാനങ്ങള്‍, ഫീക്കല്‍ സ്ലഡ്ജ് മാനേജ്‌മെന്റ് (എഫ്.എസ്.എം) സംവിധാനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനക്ഷമതയും വിലയിരുത്തിയിരുന്നു. എല്ലാ ഗ്രാമപഞ്ചായത്തുകളുടെയും ഏകോപിത പ്രവര്‍ത്തനവും ജനപങ്കാളിത്തവും നവീന മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമാണ് ജില്ലയെ നേട്ടത്തിനര്‍ഹമാക്കിയത്.
ഗ്രാമപഞ്ചായത്തുകളിലുടനീളം ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സിറ്റിസണ്‍ ഫീഡ്ബാക്ക് സ്‌കോര്‍ സ്വന്തമാക്കാന്‍ ജില്ലക്ക് സാധിച്ചു. ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്തുകള്‍, ശുചിത്വ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടമെന്നും കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഈ അംഗീകാരം ശക്തി പകരുമെന്നും ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി. രാകേഷ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.