കോഴിക്കോട്: പരിസ്ഥിതിയെ വീണ്ടെടുക്കൽ ഗ്രാമപഞ്ചായത്തുകളടങ്ങുന്ന സ്ഥാപനങ്ങൾ ഉത്തരവാദിത്തമായി കാണണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാർക്കായി സംഘടിപ്പിച്ച ജൈവവൈവിധ്യ പരിപാലന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെ പരിഗണിച്ചേ വികസനപദ്ധതികളുമായി മുന്നോട്ടുപോകാനാവൂ. ജൈവവൈവിധ്യം പരിപാലിക്കപ്പെടുന്നു എന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. കാലാവസഥ വ്യതിയാനത്തെ ഗൗരവത്തിൽ കാണണം. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും ജനങ്ങൾക്കിടയിൽ ബോധവത്കരണം സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് നൂറുകണക്കിന് ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ബജറ്റിൽ ഫണ്ട് വകിയിരുത്തിയ പ്രകാരം തദ്ദേശസ്ഥാപനങ്ങളും ടൂറിസം വകുപ്പും സംയുക്തമായി പദ്ധതികൾ നടപ്പാക്കും. കൊല്ലം അഷ്ടമുടിക്കായലിൽ നടപ്പാക്കുന്ന 'ബയോഡൈവേഴ്സിറ്റി സർക്യൂട്ട്' പദ്ധതി കേരളത്തിലുടനീളം നടപ്പാക്കും.
കേരളത്തിലെ റോഡുകളുടെ ഡിവൈഡറുകൾ ചെടികളും മരങ്ങളും വെച്ച് പരിസ്ഥിതി സൗഹൃദമാക്കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കൃഷ്ണകുമാരി അധ്യക്ഷതവഹിച്ചു. സംസ്ഥാന ജൈവ വൈവിധ്യബോർഡ് മെംബർ കെ.വി. ഗോവിന്ദൻ, ഡോ. കെ.ടി. ചന്ദ്രമോഹൻ എന്നിവർ ക്ലാസെടുത്തു. ജില്ല കോഓഡിനേറ്റർ കെ.പി. മഞ്ജു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.