നാദാപുരം: വേനൽച്ചൂടേറിയതോടെ പുഴകളും തോടുകളും വറ്റിവരളുന്നു. നീരുവകൾ കുറഞ്ഞു. മലയോരം കരിഞ്ഞുണങ്ങുന്നു. നീർച്ചാലുകളുടെ വരൾച്ച പുഴകളിലെ ജലവിതാനത്തെയും ബാധിച്ചുതുടങ്ങി. വയനാട് അതിർത്തിയിൽനിന്ന് ആരംഭിച്ച് വിലങ്ങാട് വഴി മയ്യഴിയിലേക്ക് ഒഴുകുന്ന പുഴയുടെ പ്രധാന ഭാഗങ്ങളിലെല്ലാം ഇപ്പോൾ ജലനിരപ്പ് വൻതോതിൽ താഴ്ന്നു.
വിലങ്ങാട് മേഖലയിലെ നിരവധി ചെറുതോടുകളിലൂടെ ഒലിച്ചെത്തുന്ന വെള്ളമാണ് പുഴയെ സമ്പന്നമാക്കുന്നത്. എന്നാൽ, ഇവയിൽ മിക്കവയും ഇപ്പോൾതന്നെ വറ്റി. മഴ മാറിയതും അനിയന്ത്രിതമായി നടന്നുവരുന്ന ഖനനപ്രവർത്തനങ്ങളും നീർച്ചാലുകളുടെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുത്തുകയാണ്. മലയോര മേഖല മുമ്പെങ്ങുമൊന്നുമില്ലാത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ്.
പുഴയുടെ തുടക്കത്തിൽതന്നെ വൈദ്യുതി വകുപ്പിനു കീഴിലുള്ള മിനി വൈദ്യുതി പദ്ധതിയും പ്രവർത്തിക്കുന്നു. കൂറ്റൻ തടയണ കെട്ടിയാണ് ഇവിടെ വെള്ളം സംഭരിക്കുന്നത്. ഇതും പുഴയുടെ ജലവിതാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മലമ്പ്രദേശങ്ങളിലെ ജലവിതാനത്തിലെ താഴ്ച പുഴകളെയും തോടുകളെയും ആശ്രയിക്കുന്ന മറ്റു പ്രദേശങ്ങളിലും വരൾച്ചക്കിടയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.