മാവൂർ റോഡിലെ ഷറാറ പ്ലാസ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് തടിച്ചുകൂടിയ നാട്ടുകാർ
കോഴിക്കോട്: മാവൂർ റോഡിൽ മൊബൈൽ ഫോൺകട കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം. പുതിയ ബസ് സ്റ്റാൻഡിന് സമീപം ഷറാറ പ്ലാസ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന 'ഗൾഫ് സിറ്റിയിലെ' ഒറിജിൻ മൊബൈൽ കട പൂർണമായും കത്തിനശിച്ചു. തൊട്ടടുത്ത സിറ്റി മൊബൈൽ കടയിലേക്കും തീപടർന്ന് നാശനഷ്ടമുണ്ടായി. നൂറുകണക്കിന് ഫോണുകളും ഐപാഡുകളും അക്സസറികളും സർവിസ് യന്ത്രങ്ങളും കത്തിനശിച്ചു. അറക്കൽ ജാസിറിന്റേതാണ് പൂർണമായും കത്തിയ കട. 25 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി ജാസിർ പറഞ്ഞു. തൊട്ടടുത്ത് എൻ. സുദീപിന്റെ ഉടമസ്ഥതയിലുള്ള കടയിലും നാശമുണ്ടായി. ഫോണുകൾ നശിച്ചതുൾപ്പെടെ പത്തുലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി സുദീപ് പറഞ്ഞു. കംപ്രസറുകൾ, ഡിസ്പ്ലേ പഞ്ചിങ് മെഷീൻ, ഫാനുകൾ തുടങ്ങിയവ നശിച്ചു.
ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നാട്ടുകാരാണ് കടക്കുള്ളിൽനിന്ന് പുക പരക്കുന്നത് ആദ്യം കണ്ട് അഗ്നിരക്ഷാസേനയെ വിളിച്ചത്. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് സ്റ്റേഷനുകളിൽനിന്ന് അഗ്നിരക്ഷാ യൂനിറ്റുകൾ രക്ഷാപ്രവർത്തനത്തിനെത്തി. കെട്ടിടത്തിനടിയിലെ ഭാഗമായതിനാൽ പുക പുറത്തുപോകാതെ കെട്ടിക്കിടന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. നിറയെ ഇലക്ട്രോണിക് കടകളായതിനാൽ വെള്ളം ചീറ്റിയാൽ വൻ നഷ്ടമാവുമെന്നതിനാൽ അതീവ സൂക്ഷ്മതയോടെയായിരുന്നു രക്ഷാപ്രവർത്തനം.
മൊബൈൽ കടകളുടെ മാത്രം ബസാറാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്. യഥാസമയം തീ കെടുത്താനായതിനാലാണ് കോടികളുടെ നഷ്ടം ഒഴിവായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ നിഗമനം. കത്തിനശിച്ചതിൽ ആളുകൾ സർവിസിന് കൊടുത്ത ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ഏറെയും. ചെറിയ കാബിനുകളായി തിരിച്ച കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇതിന്റെ ഇലക്ട്രിക് വയറിങ് ശാസ്ത്രീയമല്ലെന്നാണ് അഗ്നിരക്ഷാവിഭാഗം പറയുന്നത്. ഇലക്ട്രോണിക് സാധനങ്ങൾ ചൂടാവുമ്പോൾ എളുപ്പം കത്തും. പകൽസമയമായതിനാലാണ് അഗ്നിബാധ വേഗം ശ്രദ്ധയിൽപെട്ടതും രക്ഷാപ്രവർത്തനം യഥാസമയം നടത്താനായതും. അഞ്ചുവർഷം മുമ്പ് ഇതേ ബസാറിൽ വൻ തീപിടിത്തമുണ്ടായി എട്ടോളം കടകൾ കത്തിനശിച്ചിരുന്നു.
തീപിടിത്തമുണ്ടായ മാവൂർ റോഡിലെ ഷറാറ പ്ലാസ
കെട്ടിടത്തിൽനിന്ന് പുറത്തുവരുന്ന പൊലീസുകാരൻ
ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ പി. സതീശൻ, അസി. സ്റ്റേഷൻ ഓഫിസർമാരായ സുനിൽകുമാർ, കലാനാഥൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തീപിടിത്തംമൂലം സർവിസിന് ഏൽപിച്ച ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചതായി കടയുടമ കസബ പൊലീസിൽ പരാതി നൽകി.
കടയുടമയും കെട്ടിട ഉടമയും തർക്കം
കോഴിക്കോട്: അഗ്നിബാധക്ക് പിന്നാലെ കത്തിനശിച്ച കടയുടമയും കെട്ടിട ഉടമയും തമ്മിൽ തർക്കവും കൈയാങ്കളിയും. ഇരുവരും ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷമായി മാറിയതെന്ന് വ്യാപാരികൾ പറഞ്ഞു. ഇരുവരും കസബ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.