കോഴിക്കോട്: അടർന്നുവീണ് ഏത് നേരവും പൊളിയാൻ കാത്ത് ഫ്ലാറ്റ് സമുച്ചയം. കോർപറേഷെൻറ വെള്ളയിൽ നാലുകുടിപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയത്തിൽ 24 കുടുംബങ്ങളാണ് ജീവൻ പണയംവെച്ച് കഴിയുന്നത്.
ജീർണാവസ്ഥയിലായ ഫ്ലാറ്റിൽ മുകൾനിലയിൽ കഴിയുന്നവർ കക്കൂസ് ഉപയോഗിച്ചാൽ താഴെ നിലയിലെ അടുക്കളയിലേക്ക് കിനിഞ്ഞിറങ്ങും. ഇടക്കിടെ മേൽത്തട്ടും മതിലുമൊക്കെ ഇടിഞ്ഞുവീണ് പരിക്കേൽക്കും. പല ഫ്ലാറ്റുകളിലും കോൺക്രീറ്റ് അടർന്ന് കമ്പികൾ തൂങ്ങിക്കിടക്കുന്നു.
കോൺക്രീറ്റ് അടർന്നുവീഴുന്നത് തടയാൻ പല ഫ്ലാറ്റുകളിലും സീലിങ്ങിൽ ഫ്ലക്സ് ബോർഡ് കെട്ടിത്തൂക്കിയിരിക്കുകയാണ്. സിമന്റ് കട്ടകൾ വീണ് പരിക്കേൽക്കുമെന്ന ഭീതിയിൽ ഉറങ്ങാൻപോലുമാവാത്ത ജീവിതം. മാസങ്ങൾക്ക് മുമ്പ് സീലിങ് അടർന്നുവീണ് വലത് ചുമലിന് പരിക്കേറ്റ ഷറീനക്ക് (45) ഇപ്പോഴും കടുത്തവേദനയുണ്ട്.
വീട്ടുജോലിയെടുത്തുകഴിയുന്ന അവർ ഫ്ലാറ്റിെൻറ അവസ്ഥ കാരണം, ഇല്ലാത്ത പണം മുടക്കി മറ്റൊരു വീട്ടിൽ വാടകക്ക് കഴിയുകയാണിപ്പോൾ. വിവാഹാലോചനയും മറ്റുമായി വരുന്നവർ ഫ്ലാറ്റ് കണ്ട് തിരിച്ചുപോവുകയാണെന്ന് താമസക്കാർ പറയുന്നു. മുകൾ നിലയിൽ കുളിമുറി ഉപയോഗിച്ചാൽ മാലിന്യം ഒലിച്ചിറങ്ങുന്നതായി താഴെനിലയിൽ കഴിയുന്ന ആയിഷബി പറഞ്ഞു.
ഹാളും ബാത്ത്റൂമും അടുക്കളയും മാത്രമുള്ള ഫ്ലാറ്റുകളിൽ നിലവും അടർന്നതായി രണ്ടാം നിലയിൽ കഴിയുന്ന ഫാത്തിമ പറഞ്ഞു. ആൽ വളർന്ന് മഴയിലും വെള്ളം കിനിഞ്ഞിറങ്ങും. മൂന്ന് നിലകളുള്ള രണ്ട് ബ്ലോക്കുകളായി മൊത്തം 25 ഫ്ലാറ്റ് മുറികൾ നഗരസഭ പണിതുനൽകിയത് വെള്ളയിലെ ചേരി നിർമാർജന പദ്ധതി പ്രകാരമാണ്. 1983 സെപ്റ്റംബർ 26ന് അന്നത്തെ മേയർ കെ.എൻ. നാരായണൻ നായരായിരുന്നു ഫ്ലാറ്റ് തുറന്നുകൊടുത്തത്.
പുറമ്പോക്കിൽ കഴിയുന്ന കുടുംബങ്ങൾക്ക് അത്യാധുനിക പാർപ്പിടസമുച്ചയമെന്ന വാഗ്ദാനത്തോടയൊയിരുന്നു ഉദ്ഘാടനം. എന്നാൽ, കൈമാറിക്കിട്ടുമ്പോൾതന്നെ പലതിലും പണിപൂർത്തിയായിരുന്നില്ലെന്ന് താമസക്കാർ പറയുന്നു. 38 കൊല്ലം മുമ്പ് താമസം തുടങ്ങിയശേഷം അറ്റകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ലെന്നാണ് പരാതി.
താമസക്കാരുടെ യോഗം വിളിച്ച് അടിയന്തര നടപടികൾ ആരംഭിക്കുമെന്ന് മേയർ അറിയിച്ചതായി വെള്ളയിൽ വാർഡ് കൗൺസിലർ സൗഫിയ അനീഷ് അറിയിച്ചു. പൊളിച്ചുമാറ്റി പുതുക്കിപ്പണിയുക മാത്രമാണ് ഇനി പോംവഴിയെന്നാണ് കോർപറേഷൻ ഉദ്യോഗസ്ഥരും പറയുന്നത്. ഈയിടെ ഉദ്ഘാടനം ചെയ്ത കല്ലുത്താൻകടവ് ഫ്ലാറ്റ് സമുച്ചയം പോലെയുള്ള പദ്ധതി പ്രതീക്ഷിക്കുകയാണ് താമസക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.