ജനശതാബ്ദി സർവിസുകൾ നിലനിർത്തി വന്ദേ ഭാരത് തുടങ്ങണം -എം.കെ. രാഘവൻ

കോഴിക്കോട്: സംസ്ഥാനത്തെ ജനശതാബ്ദി സർവിസുകൾ നിലനിർത്തി വന്ദേ ഭാരത് സർവിസുകൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. കേരളത്തിനു ലഭിക്കുന്ന രണ്ട്​ വന്ദേഭാരത് ട്രെയിനുകൾ തിരുവനന്തപുരത്തുനിന്നുള്ള കണ്ണൂർ, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകൾക്ക് പകരമായി സർവിസ് നടത്തുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകളോട് റെയിൽവേ മന്ത്രാലയം പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് എം.പി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടത്. ജനശതാബ്ദി, വന്ദേഭാരത് ട്രെയിനുകൾ രണ്ട് ശ്രേണിയിൽപ്പെട്ട സർവിസുകളാണ്. ജനശതാബ്ദി സർവിസുകൾ കുറഞ്ഞ ചെലവിൽ കൂടുതൽ വേഗത്തിൽ സാധാരണക്കാരുൾപ്പെടെയുള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. എന്നാൽ, വന്ദേഭാരത് സർവിസുകൾ മികച്ച സൗകര്യങ്ങളോടെ കൂടുതൽ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു. എന്നാൽ, ജനശതാബ്ദിയെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്. ജനശതാബ്ദി ട്രെയിനുകളെ കൂടുതലായും സാധാരണക്കാരായ യാത്രക്കാരാണ് ആശ്രയിക്കുന്നത്. ഇവർക്ക് മുഴുവൻ കോച്ചുകളും എ.സി ചെയർ കാർ ആയിട്ടുള്ള വന്ദേ ഭാരതിൽ അധിക നിരക്ക് നൽകി യാത്ര ചെയ്യാൻ കഴിയില്ലെന്ന് എം.പി വ്യക്തമാക്കി. വന്ദേ ഭാരത് ട്രെയിനുകൾ തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം/കോഴിക്കോട്-ബംഗളൂരു റൂട്ടുകളിൽ പകൽസമയം പുതിയ സർവിസായി പരിഗണിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.