പുതിയ കെട്ടിടങ്ങൾ വരുമ്പോഴും ജീവനക്കാരില്ലാതെ മെഡിക്കൽ കോളജ് ആശുപത്രി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. പുതിയ പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോഴും പുതിയ തസ്തികകളോ ജീവനക്കാരെയോ നിയമിക്കാതെയാണ് പ്രവർത്തനങ്ങൾ തുടങ്ങുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പി.എം.എസ്.എസ്.വൈ ബ്ലോക്ക് മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെങ്കിലും പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ല. ഏഴുനില കെട്ടിടത്തിൽ അത്യാഹിത വിഭാഗവും എമർജൻസി ഓപറേഷൻ തിയറ്ററുമടക്കമാണ് പ്രവർത്തിക്കുന്നത്. ഐ.സി.യുകൾ, വാർഡുകൾ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നുണ്ട്. എന്നാൽ, ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള അടിസ്ഥാന ജീവനക്കാർ മാത്രം കൂടുതലില്ല. മെഡിക്കൽ കോളജിൽതന്നെ ആവശ്യത്തിന് ജീവനക്കാരില്ലാതിരിക്കുമ്പോൾ പുതിയ ഏഴ് നില കെട്ടിടത്തിലേക്കുകൂടി ആ ജീവനക്കാരെ നിയമിക്കേണ്ടി വരുന്നത് ആശുപത്രിയുടെ ശുചിത്വത്തെ ഉൾപ്പെടെ ബാധിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ള ജീവനക്കാരെ പല വിധത്തിൽ എല്ലായിടങ്ങളിലേക്കും മാറ്റി ക്രമീകരിച്ചാണ് ആശുപത്രിയുടെയും സൂപ്പർ സ്പെഷാലിറ്റിയുടെയും പ്രവർത്തനങ്ങൾ നിലവിൽ നടത്തുന്നത്. 1969ൽ ഉള്ള സ്റ്റാഫ് പാറ്റേണാണ് ആശുപത്രിയിൽ ഇപ്പോഴും നിലനിൽക്കുന്നത്. 1969ലെക്കാൾ രോഗികളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചിട്ടും ജീവനക്കാരുടെ എണ്ണം മാത്രം വർധിച്ചിട്ടില്ല. മെഡിക്കൽ കോളജിലെ ജീവനക്കാരെയാണ് സൂപ്പർ സ്പെഷാലിറ്റിയിലേക്കും നിയമിക്കുന്നത്. നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്‍റുമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരും രണ്ട് ആശുപത്രികളിലുമായി ഓടുകയാണ്. അതിനിടെയാണ് പി.എം.എസ്.എസ്.വൈ ബ്ലോക്കുകൂടി തുറക്കുന്നത്. ഏപ്രിലിൽ തുറക്കുമെന്ന് പറഞ്ഞിരുന്ന ബ്ലോക്ക് മൂന്നുമാസം കഴിഞ്ഞ് മാത്രമേ തുറക്കുന്നുള്ളൂ. എങ്കിലും ഇവിടേക്കും ജീവനക്കാരെ പുതുതായി നിയമിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.