നാദാപുരം: സബ് ഡിവിഷൻ പരിധിയിൽ മദ്യ - മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ നടപടി കർശനമാക്കിയതോടെ പൊലീസിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കാൻ അണിയറയിൽ ഗൂഢനീക്കം. നാദാപുരം, കുറ്റ്യാടി, വളയം, തൊട്ടിൽപാലം മേഖലയിൽ മദ്യ-മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടിയാണ് അടുത്തകാലത്ത് പൊലീസ് സ്വീകരിച്ചിരുന്നത്. നാദാപുരം ഡിവൈ.എസ്.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്പെഷൽ സ്ക്വാഡും സ്റ്റേഷൻ ചാർജുള്ള ഓഫിസർമാരുടെയും നേതൃത്വത്തിലാണ് മയക്കുമരുന്ന് വിതരണ മാഫിയകൾക്കെതിരെ കർശന നടപടി ആരംഭിച്ചത്. രണ്ടു മാസത്തിനുള്ളിൽ മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയിരുന്ന നിരവധി മാഫിയസംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വിതരണം നടത്തിയ മാഫിയസംഘങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സമൂഹത്തിൽ ഉന്നത പിടിപാടുള്ള ചില ആളുകളായിരുന്നു. ഇത്തരം ആളുകൾ പിടിയിലായതോടെ ലഹരിവിൽപന സംഘങ്ങൾ പൊലീസ് നടപടി നിർജീവമാക്കാനുള്ള ഗൂഢശ്രമം നടത്തിവരുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുമായി എട്ട് പേരാണ് ലഹരിവിരുദ്ധ സംഘം പിടികൂടി കോടതി റിമാൻഡ് ചെയ്തത്. പിടിയിലായ സംഘത്തിൽ വനിതകളുണ്ട്. ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് മയക്കുമരുന്നുകൾ എത്തിക്കുന്നതെന്നാണ് പ്രതികൾ പൊലീസിന് വിവരം നൽകിയത്. മേഖലയിൽ അടുത്തകാലത്തായി മയക്കുമരുന്ന് ഉപയോഗം വർധിച്ചതായും മയക്കുമരുന്നുകൾ ഉപയോഗിച്ചുള്ള അക്രമക്കേസുകൾ കൂടുകയും ചെയ്തതോടെയാണ് ലഹരിവിൽപന സംഘങ്ങൾക്കെതിരെ പൊലീസ് രംഗത്തിറങ്ങിയത്. മേഖലയിലെ സ്കൂൾ, ടൗണുകൾ കേന്ദ്രീകരിച്ച് അന്തർസംസ്ഥാന ബന്ധമുള്ള മാഫിയസംഘത്തിന്റെ കണ്ണികൾ പ്രവർത്തിക്കുന്നതായും ഇവരെ കണ്ടെത്താനും പൊലീസ് നടപടികൾ ആരംഭിച്ചതിനിടയിലാണ് സ്ക്വാഡുകളുടെ പ്രവർത്തനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലും മറ്റും കുപ്രചാരണങ്ങൾ അഴിച്ചുവിട്ടും സ്ക്വാഡ് രൂപവത്കരണത്തെ ചൊല്ലി ഇല്ലാക്കഥകളും പ്രചരിപ്പിച്ചുതുടങ്ങിയത്. സബ് ഡിവിഷനിലെ നാലു സ്റ്റേഷനുകളിൽനിന്നുമായി നാല് പൊലീസുകാരുടെ സേവനമാണ് ഡിവൈ.എസ്പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡിൽ ഉള്ളത്. സ്ക്വാഡിന്റെ രൂപവത്കരണം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഈ ആരോപണം മദ്യ-മയക്കുമരുന്ന് മാഫിയകൾക്ക് അനുകൂലമായ പ്രചാരണമാണെന്നും നിലവിലുള്ള സ്ക്വാഡ് പ്രവർത്തനത്തെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. മാഹി-പള്ളൂർ കേന്ദ്രീകരിച്ചുള്ള മദ്യക്കടത്തിനെതിരെയും അനധികൃത മദ്യവിൽപനക്കെതിരെയും മദ്യപാനത്തിനെതിരെയും നാദാപുരം പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരുകയാണ്. കള്ളക്കഥകൾ മെനഞ്ഞ് പൊലീസിന്റെ മനോവീര്യം തകർക്കാൻ സേനയിൽ തന്നെയുള്ള ചില ഉദ്യോഗസ്ഥരുടെ സഹായവും ഇവർക്കുള്ളതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.