ബാലുശ്ശേരി: സംസ്ഥാനത്ത് എയിംസ് ആരംഭിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് ശിപാർശ ചെയ്തതോടെ കിനാലൂരിൽ വീണ്ടും പ്രതീക്ഷയുടെ തിളക്കം. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പരാമർശവും ഇല്ലാത്തതിനാൽ കിനാലൂരിൽ എയിംസ് സ്ഥാപിക്കുമെന്ന പ്രതീക്ഷക്ക് ഏറെ മങ്ങലേറ്റിരുന്നു. സംസ്ഥാനത്ത് എയിംസ് അനുവദിക്കുകയാണെങ്കിൽ അത് കോഴിക്കോട് ജില്ലയിലെ കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലടക്കം പ്രസ്താവിച്ചതും കിനാലൂർ നിവാസികൾക്ക് ഏറെ പ്രതീക്ഷനൽകിയിരുന്നു. കിനാലൂരിൽ വ്യവസായ വികസനവകുപ്പിന് കീഴിലെ 200 ഏക്കർ ഭൂമി ഇതിനായി കണ്ടെത്തി. സ്ഥലം ഏറ്റെടുക്കലിനായി റവന്യു - ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥസംഘം കഴിഞ്ഞമാസം പരിശോധനയും നടത്തി. കിനാലൂർ, കാന്തലാട് വില്ലേജിൽനിന്നും ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമികളെ കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥരും പഠനം നടത്തി. കെ.എസ്.ഐ.ഡി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ട്. കിനാലൂർ, കാന്തലാട് വില്ലേജുകളിൽനിന്നായി 200 ഏക്കർ ഭൂമിയാണ് എയിംസിനായി സർക്കാർ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഭാവിവികസനവും കൂടി കണക്കിലെടുത്ത് 260 ഏക്കർ ഭൂമി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 160 ഏക്കർ ഭൂമി കെ.എസ്.ഐ.ഡി.സിയുടേതാണ്. ബാക്കിവരുന്ന 100 ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽനിന്നും ഏറ്റെടുക്കേണ്ടതാണ്. കണ്ടെത്തിയ സ്വകാര്യഭൂമിയിൽ 25ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എയിംസിനായി സ്ഥലം വിട്ടുനൽകാൻ കുടുംബങ്ങൾ സന്നദ്ധരാണെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതോടെ ഒട്ടേറെ വികസന സാധ്യതകളാണ് പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലായി വരാൻ പോകുന്നത്. കിനാലൂർ വ്യവസായവികസന കേന്ദ്രത്തിൽ ഇപ്പോൾ തന്നെ 35ഓളം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചെരിപ്പ് വ്യവസായ യൂനിറ്റുകളും അലൂമിനിയം ഫാബ്രിക്കേഷൻ യൂനിറ്റുകളുമാണ് ഏറെയും. കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ്സ്റ്റേഷനും ഗവ.കോളജും, ഒളിമ്പ്യൻ പി.ടി. ഉഷയുടെ നേതൃത്വത്തിലുള്ള ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന പാതയും ദേശീയപാതയും റെയിൽവേയും ഏറെ വിദൂരമല്ലാത്ത സ്ഥലത്തുതന്നെയാണുള്ളത്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളവും സമീപ സ്ഥലത്തു തന്നെയാണുള്ളത്. Photo: kinalur aims balu കിനാലൂർ എയിംസ് സ്ഥാപിക്കാനായി കണ്ടെത്തിയ സ്ഥലത്തിന്റെ ആകാശ വീക്ഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.