വോളിബാളിനെ നെഞ്ചോടുചേർത്ത കുന്ദമംഗലത്തുകരുടെ സ്വന്തം ബാപ്പുക്ക

കുന്ദമംഗലം: ക്രിക്കറ്റും ഫുട്‌ബാളും കളിക്കളം കൈയടക്കിയപ്പോഴും വോളിബാൾ എന്ന കളിയെ നെഞ്ചിലേറ്റിയവരാണ് മലബാറുകാർ. അതുപോലെ ഈ കൈപ്പന്തുകളിയെ നെഞ്ചോടുചേർത്ത ഒരാളുണ്ട് കുന്ദമംഗലത്ത്. മുപ്പത് വർഷത്തിലധികമായി വോളിബാളിലെ നിറസാന്നിധ്യം പി.കെ. ബാപ്പുഹാജി. കുന്ദമംഗലത്തുകാരുടെ സ്വന്തം ബാപ്പുക്ക. സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം. സിന്ദൂർ ടെക്സ്റ്റൈൽസ്‌ ഉടമ. വോളിബാൾ അസോസിയേഷൻ ജില്ല പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി, കേരള ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. കുന്ദമംഗലം സ്കൂളിലൂടെ വളർന്ന് ദേവഗിരി കോളജിൽ വോളിബാൾ കളിക്കാരനായിരുന്നു പി.കെ. ബാപ്പു ഹാജി. ദേവഗിരി കോളജിൽ ജിമ്മി ജോർജിന്റെ ശിക്ഷണത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നു. വോളിബാൾ ടൂർണമെന്റുകളിലെ സ്ഥിരസാന്നിധ്യവും ചെറുതും വലുതുമായ വോളിബാൾ ടൂർണമെന്റുകൾ സംഘടിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന സംഘാടകൻ കൂടിയാണ് ഇദ്ദേഹം. മരണപ്പെട്ട സഹോദരന്റെ പേരിൽ പി.കെ. ഹുസൈൻ മെമ്മോറിയൽ ടൂർണമെന്റ് നടത്തിയിരുന്നു. വോളിബാൾ ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ മികച്ച സംഘാടകനായി തിളങ്ങുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ടീം ആയ സിന്ദൂർ കുന്ദമംഗലത്തിനുവേണ്ടി നിരവധി ദേശീയ താരങ്ങൾ അണിനിരന്നിട്ടുണ്ട്. ടോം ജോസഫ്, കിഷോർ കുമാർ, പ്രേംജിത്ത്, വിപിൻ ജോർജ്, സുരേന്ദ്രൻ, ഷിജാസ് തുടങ്ങി നിരവധി പ്രഗല്ഭരായ താരങ്ങൾ ടീമിൽ കളിച്ചിട്ടുണ്ട്. ടീം മൂന്നുതവണ ജില്ല ചാമ്പ്യന്മാരായിട്ടുണ്ട്. കുന്ദമംഗലത്ത് മൂന്നു തവണ സ്റ്റേറ്റ് വോളിബാൾ ടൂർണമെന്റ് നടത്തിയതിന്റെയും കഴിഞ്ഞ തവണ കോഴിക്കോട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിന്റെയും മുഖ്യസംഘാടകൻ ആയിരുന്നു. വോളിബാളിനെ പഴയ പ്രൗഢിയിലേക്ക് എത്തിക്കാൻ വിശ്രമമില്ലാത്ത പരിശ്രമങ്ങളാണ് വോളിബാൾ അസോസിയേഷൻ ജില്ല പ്രസിഡന്റ്കൂടിയായ ബാപ്പുക്ക നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.