ക്ഷീരഗ്രാമം പദ്ധതിയിൽ വിതരണം ചെയ്ത പശുക്കൾ ചാവുന്നു

*രോഗത്തിന്റെ തുടക്കത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തതാണ് ചാവാൻ കാരണമെന്ന് കർഷകർ കുറ്റ്യാടി: ക്ഷീരവികസന വകുപ്പ് ക്ഷീരഗ്രാമം പദ്ധതിപ്രകാരം വേളം പഞ്ചായത്തിൽ വിതരണം ചെയ്ത പശുക്കൾ ചാവുന്നു. തമിഴ്നാട്ടിൽനിന്ന് എത്തിച്ച 10 മുതൽ 15 ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുക്കളാണ് പ്രത്യേകതരം രോഗം ബാധിച്ച് ചാവുന്നത്. മാടമുള്ളകോവുമ്മൽ അബ്ദുല്ല, കിഴക്കേലത്ത് അസീസ്, അഷ്റഫ് എന്നിവരുടെ പശുക്കളാണ് ചത്തത്. ഇവരുടെ തന്നെ മറ്റു പശുക്കൾക്കും കിടാരികൾക്കും രോഗലക്ഷണങ്ങൾ കണ്ടു. രോഗത്തിന്റെ തുടക്കത്തിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തതാണ് ചാവാൻ കാരണമെന്ന് കർഷകരുടെ പരാതി. സംഭവശേഷം ഡോക്ടർ സ്ഥലത്തെത്തി ചത്ത പശുക്കളുടെയും അല്ലാത്തവയുടെയും രക്തസാമ്പ്ൾ ശേഖരിച്ച് ലബോറട്ടറിയിൽ അയച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നഈമ പറഞ്ഞു. അരലക്ഷം മുതൽ ലക്ഷം രൂപ വരെ വിലയുള്ള പശുക്കളെ ഈ പദ്ധതിപ്രകാരം പലരും വാങ്ങിയിട്ടുണ്ട്. 110 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 50 പേർ മാത്രമാണ് പശുക്കളെ വാങ്ങിയത്. ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന പശുക്കളാണ് എന്നറിഞ്ഞതോടെ പകുതിയിലേറെയും പശുക്കളെ വാങ്ങിയില്ല. സൈനയേറിയ എന്ന രോഗമാണ് പശുക്കളെ ബാധിച്ചതെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതായി പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മന്ത്രി ചിഞ്ചുറാണി വന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനതല ഉദ്ഘാടനം ഇവിടെയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.