സമരവും ഗതാഗതസ്തംഭനവും: യാത്രക്കാർക്ക് ദുരിതം

കോഴിക്കോട്: സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും യാത്രക്കാർക്ക് ദുരിതം തീർത്തു. ദേശീയ പണിമുടക്ക് അടക്കം മൂന്നു ദിവസം അവധിയായതിനാൽ അയൽ ജില്ലകളിലടക്കം ജോലി ചെയ്യുന്നവരും വിദ്യാർഥികളും വീട്ടിലേക്ക് വാഹനം കിട്ടാതെ ഏറെനേരം വഴിയിൽ കുടുങ്ങി. ബസില്ലാതെ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയപ്പോൾ ബൈപാസിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. ആംബുലൻസുകൾപോലും ലക്ഷ്യത്തിലെത്താൻ വൈകി. വൈകീട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വൻ തിരക്കായിരുന്നു. കെ.എസ്.ആർ.ടി.സി ബസും കുറവായിരുന്നു. റോഡിലെ ഗതാഗതക്കുരുക്ക് കാരണം ബസുകൾ എത്താൻ വൈകിയതാണ് പ്രശ്നമെന്ന് അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസിൽ കയറാൻ ആളുകൾ പെടാപ്പാട് പെട്ടു. ചവിട്ടുപടിയിൽ വരെ ആളുകൾ നിറഞ്ഞു. പലരും വൻ തുകക്ക് ടാക്സിയും മറ്റും പിടിക്കേണ്ടിവന്നു. മൂന്നു ദിവസം തുടർച്ചയായ അവധി വരുന്നതിനാൽ റെയിൽവേ സ്റ്റേഷനിലും വൻ തിരക്കായി. ഓട്ടോ കിട്ടാൻ പലരും ഏറെ കാക്കേണ്ടിവന്നു. കോഴിക്കോട് ഡിപ്പോയിൽനിന്ന് ഒമ്പതു ബസുകൾ അധികം സർവിസ് നടത്തിയതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT