ബസ് സമരം: ലാഭം കൊയ്ത് കെ.എസ്.ആർ.ടി.സി

കോഴിക്കോട്: സ്വകാര്യ ബസ് സമരത്തിൽ ലാഭം കൊയ്ത് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിട്ടതിനേക്കൾ ഏഴു ശതമാനം കൂടുതൽ വരുമാനം കണ്ടെത്താൻ കെ.എസ്.ആർ.ടി.സി വടക്കൻ മേഖലക്കു സാധിച്ചു. മാർച്ച് 25നാണ് ലക്ഷ്യം കടന്ന് വരുമാനം കണ്ടെത്തിയത്. 107 ശതമാനമാണ് മാർച്ച് 25ന് വരുമാനം ലഭിച്ചത്. സ്വകാര്യ ബസ് സമരത്തിനുമുമ്പ് 84 ശതമാനം കലക്ഷനായിരുന്നു കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായിരുന്നത്. തെക്കൻ മേഖലയേക്കാൾ കൂടുതൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ജനവിഭാഗമാണ് വടക്കൻ മേഖലയിലുള്ളത്. എന്നിട്ടും 84 ശതമാനം നേട്ടം എന്നത് ഏറ്റവും നല്ല വരുമാനമാണെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ടി. സെബി പറഞ്ഞു. സ്വകാര്യ ബസുകളോട് മത്സരിച്ചാണ് ഇത്രയും വരുമാനം ഉണ്ടാക്കിയിരുന്നത്. സ്വകാര്യ ബസുകൾ സമരത്തിലായതോടെ വരുമാനവും വർധിച്ചു. 924 ബസുകളാണ് വടക്കൻ മേഖലയിൽ സർവിസ് നടത്തുന്നത്. അതിൽ 6157 ജീവനക്കാരും പണിയെടുക്കുന്നുണ്ട്. 1,89,70,903 രൂപയായിരുന്നു വരവ് ലക്ഷ്യമിട്ടത്. എന്നാൽ, മാർച്ച് 25ലെ വരവ് 2,02,98,090 രൂപയാണ്. ബസ് ഒന്നിന് 46,994 രൂപ അധിക വരുമാനമാണ് ലഭിച്ചത്. ഒരു കിലോമീറ്ററിന് 12 രൂപ 10 പൈസ അധികം ലഭിച്ചിട്ടുണ്ട്. നേരത്തേ 4637 ട്രിപ്പുകളിലായി 4,38,951 യാത്രക്കാരായിരുന്നു കെ.എസ്.ആർ.ടി.സി സൗകര്യം ഉപയോഗിച്ചിരുന്നത്. ബസ് സമരം വന്നതോടെ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ വർധിച്ചു. നിലവിൽ 4979 ട്രിപ്പുകളിലായി 7,19,003 പേരാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നത്. അതായത്, 342 അധിക ട്രിപ്പുകളിലായി 2,80,052 പേരാണ് കൂടുതലായി യാത്ര ചെയ്തത്. മുമ്പ് കിലോമീറ്ററിന് 47.51 രൂപയാണ് ശരാശരി വരുമാനം ലഭിച്ചതെങ്കിൽ സമരകാലം അത് 59.61 രൂപയായി വർധിച്ചു. സമരകാലത്ത് കൂടുതൽ ബസുകൾ സർവിസ് നടത്തുന്നുണ്ടെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ പറഞ്ഞു. ജീവനക്കാരുടെ ആത്മാർഥമായ പ്രവർത്തനംകൂടി വരുമാനം വർധിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT