സംസ്ഥാന പാത നവീകരണം: തകർന്ന റോഡുകൾ നന്നാക്കിയില്ല

മുക്കം: സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് കേടുവന്നതും, ഉയർന്ന കട്ടിങ്ങുകൾ വന്ന് അപകടക്കെണിയായ റോഡും നന്നാക്കാൻ നടപടിയാവശ്യപ്പെട്ട് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറും, അംഗങ്ങളും നിർമാണക്കമ്പനിയുടെ സൈറ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധവും ഉപരോധവും തീർത്തു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് കാരശ്ശേരി പഞ്ചായത്തിലെ വിവിധ അപ്രോച്ച് റോഡുകൾ നന്നാക്കാത്തത് കൊണ്ട് അപകടങ്ങൾ പതിവാണ്. ഇതേത്തുടർന്ന് പ്രസിഡൻറിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ, കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനി അധികൃതരുമായി പല തവണ ചർച്ച നടത്തിയെങ്കിലും പരിഹാര നടപടി ഉണ്ടാവാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം. പ്രസിഡന്റ്‌ വി.പി. സ്മിതയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ കമ്പനിയുടെ നിർമാണ സൈറ്റ് ഉപരോധിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച സമരത്തെ തുടർന്ന് കമ്പനിയുടെ വാഹനങ്ങൾക്ക് വർക്സൈറ്റിലേക്ക് പ്രവേശിക്കാനും തിരിച്ചു പോരാനും പറ്റാത്ത അവസ്ഥയായി.11 മണിക്ക് മുക്കം പൊലീസ് സ്ഥലത്തെത്തി പ്രസിഡന്റുമായി സംസാരിച്ചെങ്കിലും, കമ്പനി അധികൃതർ വരാതെ പിരിഞ്ഞു പോകില്ലെന്ന് പ്രസിഡൻറും, ജനപ്രതിനിധികളും പറഞ്ഞു. ഇതേത്തുടർന്ന് 11.30 ഓടെ കമ്പനി അധികൃതർ സ്ഥലത്തെത്തി. അവരെയും കൂട്ടി പഞ്ചായത്ത് ഓഫിസിനു സമീപമുള്ള റോഡിലേക്ക് വരുകയും ബൈക്ക് യാത്രക്കാർക്കും മറ്റ് യാത്രക്കാർക്കും ഉണ്ടാവുന്ന പ്രയാസങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഇതേത്തുടർന്ന് പഞ്ചായത്ത് ഓഫിസിന് സമീപത്തെ റോഡ്‌ ഇന്നലെ തന്നെ നന്നാക്കാമെന്നും, മറ്റു റോഡുകൾ ചൊവ്വാഴ്ചക്കകം നന്നാക്കാമെന്നും കരാർ കമ്പനി അധികൃതർ ഉറപ്പു നൽകി. ഇതോടെ പന്ത്രണ്ടരയോടെ ഉപരോധ സമരം അവസാനിപ്പിച്ചു. സമരത്തിന് പഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, ഷാഹിന ടീച്ചർ, സുനിത രാജൻ, റുഖിയ റഹീം,അഷ്‌റഫ്‌ തച്ചാറമ്പത്ത്, ജംഷിദ് ഒളകര, കുഞ്ഞാലി മമ്പാട്ട് എന്നിവരും പൊതു പ്രവർത്തകരായ കെ. കോയ, എം.ടി. സെയ്‌ത് ഫസൽ, ടി.എം. ജാഫർ , ഇ.പി. ഷിമിൽ , ഫായിസ് , എൽ.കെ. മുഹമ്മദ്‌, സാദിഖ് കുറ്റിപ്പറമ്പ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻറും ജനപ്രതിനിധികളും, സൈറ്റ് ഓഫിസ് ഉപരോധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.