ദിയ മിർഷ പറയുന്നു: ഇനി ഒരു യുദ്ധം അരുതേ

നന്മണ്ട: യുക്രെയിനിലെ യുദ്ധഭൂമിയിൽനിന്നും എത്തിയ ദിയ മിർഷക്ക് പറയാനുള്ളത് ഇനി ഒരു യുദ്ധം വേണ്ട എന്നാണ്. ഖാർകിവ് നാഷനൽ മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ ചീക്കിലോട്ടെ തെറ്റത്ത് യാസർ അറഫാത്ത് - സുബീന ദമ്പതികളുടെ മകളായ ദിയ മിർഷയാണ് യുദ്ധഭൂമിയിൽ നിന്ന് പ്രതീക്ഷ കൈവിട്ട ദിനരാത്രങ്ങളെക്കുറിച്ച്ബന്ധുക്കളോടും നാട്ടുകാരോടും അയവിറക്കുന്നത്. ജനുവരി 24 നാണ് എം.ബി.ബി.എസിൽ പ്രവേശനം നേടുന്നത്. സഹപാഠികളോടൊപ്പം ആനന്ദലബ്ധിയിൽ തള്ളിനീക്കിയ ദിനരാത്രങ്ങൾ - അങ്ങനെയിരിക്കെ കൃത്യം ഒരു മാസം തികഞ്ഞപ്പോഴാണ് യുദ്ധം പൊട്ടി പുറപ്പെടുന്നത്. ഷെല്ലും മിസൈലും പ്രയോഗിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയെക്കുറിച്ചോർക്കുമ്പോൾ ജീവനുംകൊണ്ട് ഓടാനാണ് തോന്നിയതെന്ന് ദിയ മിർഷ പറയുന്നു. എംബസിയുടെ നിർദേശപ്രകാരമാണ് ഖാർകിവ് മെഡിക്കൽ സർവകലാശാലയുടെ ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയത്. എല്ലാം കൈവിട്ടു പോവുകയാണോ എന്ന തോന്നൽ. ബങ്കറിൽ കഴിയുമ്പോൾ ഉണ്ടായ അവസ്ഥ വിവരിക്കാനാവുന്നില്ല. എട്ട് മണിക്കൂറിലധികം കാൽനടയായി യാത്ര ചെയ്താണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. യുക്രെയിൻ നിവാസികളല്ലാത്തവരെ ട്രെയിനിൽ കയറ്റാതെ ഇറക്കിവിട്ട സംഭവം വരെയുണ്ടായതായി ദിയ പറയുന്നു. അവർ കയറി കഴിഞ്ഞതിനുശേഷമാണ് ഇന്ത്യക്കാർക്ക് അവസരമുണ്ടാവുക. ബുഡപെസ്റ്റിൽ ഒരു ദിവസം തങ്ങി. അവിടെ നിന്നും ഡൽഹിയിലേക്ക് വിമാനത്തിൽ കയറി. പിന്നീട് കൊച്ചിയിലേക്കും. കൊച്ചിയിൽനിന്ന് കോഴിക്കോട്ടുമെത്തി. ദിയ മിർഷയുടെ ഉമ്മയുടെ സഹോദരി പുത്രി അമൽ ബിൻത് ഫൈസലും എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിയാണ്. ദിയ മിർഷയുടെ ഉമ്മയും ഉപ്പയും വിദേശത്താണ്. മകൾ സുരക്ഷിതമായി നാട്ടിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, വൈസ് പ്രസിഡൻ്റ് സി.കെ. രാജൻ മാസ്റ്റർ, വികസന കാര്യ ചെയർപേഴ്സൻ പ്രതിഭ രവീന്ദ്രൻ, മെംബർ സ്മിത, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. രാധാകൃഷ്ണൻ എന്നിവർ ദിയ മിർഷ യെ വീട്ടിലെത്തി സന്ദർശിച്ചു. വനം മന്ത്രിയും എലത്തൂർ നിയോജക മണ്ഡലം എം.എൽ.എ.യുമായ എ.കെ. ശശീന്ദ്രൻ ഫോൺ മുഖേന ദിയ മിർഷയോടും കുടുംബത്തിനോടും വിശേഷങ്ങൾ ആരാഞ്ഞു. പടം :ദിയ മിർഷ കുടുംബത്തോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.