ബേപ്പൂർ പുലിമുട്ട് ബീച്ചിൽ പാർക്കിങ് ഫീസ്; സഞ്ചാരികൾക്ക് പ്രതിഷേധം

ബേപ്പൂർ: പുലിമുട്ട് ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഈടാക്കുന്നതിനെച്ചൊല്ലി സഞ്ചാരികളുടെ പ്രതിഷേധം ശക്തമാകുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാനോ കുടുംബസമേതം എത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെ, പാർക്കിങ് ഫീസ് അടിച്ചേൽപിക്കുന്നതിലാണ് അമർഷം. കോവിഡ് വ്യാപനസമയത്ത് അടച്ചുപൂട്ടിയ ഉല്ലാസ കേന്ദ്രങ്ങളും ബീച്ചുകളും നിയന്ത്രണങ്ങളോടെ തുറന്നുകൊടുത്തപ്പോൾ വിനോദയാത്രക്കാരുടെ എണ്ണവും വർധിച്ചുവരുകയാണ്. സംസ്ഥാന സർക്കാറും സ്വകാര്യ സംരംഭകരും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നതിനിടെയാണ് ഡി.ടി.പി.സി പാർക്കിങ് ഫീസിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നത്. ബേപ്പൂർ പുലിമുട്ട് ബീച്ചിനെ മലബാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നവിധത്തിൽ മാതൃകാ ടൂറിസ്റ്റ് കേന്ദ്രമാക്കി ബേപ്പൂരിനെ വികസിപ്പിക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രിയും സ്ഥലം എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് ഡിസംബറിൽ നടന്ന ജലമേളയിൽ പ്രഖ്യാപിച്ചിരുന്നു. പുലിമുട്ട് നടപ്പാതയിൽ മുമ്പ് സ്ഥാപിച്ചിരുന്ന അലങ്കാരവിളക്കുകളും വിളക്കുകാലുകളും തുരുമ്പെടുത്ത് കടലാഴങ്ങളിൽ പതിച്ചിട്ട് വർഷങ്ങളായി. വെളിച്ചമില്ലാത്തതിനാൽ സന്ധ്യ മയങ്ങുന്നതിന് മുമ്പേ സഞ്ചാരികൾ സ്ഥലംവിടുകയാണ്. മാർബിൾ പലകയിൽ സ്ഥാപിച്ച ഇരിപ്പിടങ്ങളിൽ ഏറെയും കടലെടുത്തു. നടപ്പാതയിൽ പാകിയ ഇൻറർലോക്ക് കട്ടകൾ ഇളകി മറിഞ്ഞനിലയിലാണ്. ബസ് 100, മിനിബസ് 60, ട്രാവലർ 60, കാർ 40, ഓട്ടോ 20, ബൈക്ക് 10, സൈക്കിൾ 10 എന്നിങ്ങനെയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. സൈക്കിൾ സവാരിക്കാരെ പോലും ഫീസ് ഇനത്തിൽനിന്ന് ഒഴിവാക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.