വടകര: ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പു വരുത്താനും അനധികൃത വിലക്കയറ്റം തടയാനും സിവിൽ സപ്ലൈസ് നേതൃത്വത്തിൽ ഭക്ഷ്യോപദേശക വിജിലൻസ് സമിതി ഉന്നതതല യോഗം ചേർന്നു. വടകര അതിഥി മന്ദിരത്തിൽ ചേർന്ന യോഗത്തിൽ താലൂക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ ചെയർ പേഴ്സൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റേഷനിങ് ഇൻസ്പെക്ടർമാർ ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, വനിത ശിശു വികസനം, പൊതു വിദ്യാഭ്യാസം, സിവിൽ സപ്ലൈസ് എന്നീ വകുപ്പ് പ്രതിനിധികൾ പങ്കെടുത്തു. താലൂക്കിലെ റേഷൻ കടകളുടെ പ്രവർത്തനം, പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് സംബന്ധിച്ച്, പ്രവർത്തനം നിർത്തിയ റേഷൻ കടകൾക്ക് പുതിയ ലൈസൻസ് അനുവദിക്കൽ, 20 രൂപക്ക് ഉച്ചഭക്ഷണം നൽകുന്ന സുഭിക്ഷ ഹോട്ടൽ തുടങ്ങേണ്ടത്, മുൻഗണന കാർഡുകൾ അനുവദിക്കേണ്ടത്, ഗ്യാസ് ഏജൻസികളുടെ പ്രവർത്തനം, ഹോട്ടൽ വില വർധന, സ്കൂൾ ഉച്ചഭക്ഷണം, അംഗൻവാടികളിലെ ഭക്ഷ്യവിതരണം, കടകളിൽ അളവു തൂക്കം ഉറപ്പുവരുത്തേണ്ടത്, ഹോട്ടൽ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തൽ എന്നീ വിവിധ വിഷയങ്ങൾ ചർച്ച നടത്തി. വടകരയിൽ ചായക്കും എണ്ണപലഹാരത്തിനും വില വർധിപ്പിച്ചത് കുറക്കാമെന്ന് ഹോട്ടലുടമകൾ സമ്മതിച്ചത് സപ്ലൈ ഓഫിസർ യോഗത്തിൽ ചൂണ്ടിക്കാട്ടി. മുൻഗണന കാർഡുകൾക്ക് അർഹതയുള്ളവർക്ക് എല്ലാ ബുധനാഴ്ചയും അദാലത്ത് നടത്തും. അനർഹ മുൻഗണന കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റും. താലൂക്കിൽ പുതിയ റേഷൻകടകൾക്ക് അപക്ഷ ക്ഷണിക്കും. പുതുപ്പണം, കക്കട്ടി, മുക്കേടത്തു വയൽ എന്നീ സ്ഥലങ്ങളിൽ പുതിയ റേഷൻകടക്കുള്ള അനുമതി ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. താലൂക്കിൽ ഒരേ ഭക്ഷ്യസാധനങ്ങൾക്ക് അടുത്തടുത്തുള്ള ഹോട്ടലുകളിൽ വ്യത്യസ്ത വില ഈടാക്കുന്നത് പരിശോധിക്കും. ഭക്ഷ്യസാധനങ്ങളുടെ വില എഴുതിവെക്കാൻ കർശന നിർദേശം നൽകിയതായും വില പ്രദർശിപ്പിച്ചില്ലെങ്കിൽ പ്രവർത്തനം നിർത്തിവെക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈ ഓഫിസർ ടി.സി. സജീവൻ യോഗത്തെ അറിയിച്ചു. ആർ.ഡി.ഒ സി. ബിജു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.