തേജ് ദേവിന്റെ മരണം:

ഡോക്ടർക്കും നഴ്സിനും എതിരെ നടപടിയെടുക്കണം- ആക്ഷൻ കമ്മിറ്റി കുറ്റ്യാടി: വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ്ദേവിന്റെ (11) മരണം നാദാപുരത്തെ സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ പിഴവുമൂലമാണെന്നും ഉത്തരവാദപ്പെട്ട ഡോക്ടർക്കും, കുത്തിവെച്ച നഴ്സിനുമെതിരെ നടപടിയെടുക്കണമെന്നും സർവകക്ഷി ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഫക്കെട്ടിനെ തുടർന്ന് അമ്മയോടൊന്നിച്ച് ക്ലിനിക്കിൽ എത്തിയ കുട്ടിക്ക് ആന്റിബയോട്ടിക് ഇഞ്ചക്ഷൻ നൽകുകയുണ്ടായി. ടെസ്റ്റ് ഡോസിന്റെ സമയം പാലിക്കാതെ ഉടനെ കുത്തിവെച്ചതിന്റെ ഫലമാണ് കുട്ടി മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഗവ. ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരുത്തരവാദപരമായ രീതിയിൽ കൈകാര്യം ചെയ്ത് കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ട ആശുപത്രി അധികൃതർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ജില്ല കലക്ടർ, പൊലീസ് അധികാരികൾ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് 21ന് ആശുപത്രിക്കുമുന്നിൽ ധർണ നടത്തുമെന്നും അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. റീത്ത, വൈസ് പ്രസിഡൻറ് വി. വിജിലേഷ്, പി.പി. അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് കക്കട്ടിൽ, കെ.കെ. ദിനേശൻ, എലിയാറ ആനന്ദൻ, കെ. റൂസി, വി.വി. രാജൻ, എ.പി. മുനീർ, സി.പി. കൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.