കോവിഡ് ബാധിതർക്കുള്ള സഹായധനം വിതരണം ചെയ്യണം -ആർ.എം.പി.ഐ

വടകര: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കും കോവിഡ് മൂലമുള്ള നിയന്ത്രണങ്ങളാൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും നൽകേണ്ട സഹായധനം വിതരണം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് ആർ.എം.പി.ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദുരന്തനിവാരണ നിയമം അനുസരിച്ച് കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി നിർദേശം കേരളത്തിലും നടപ്പാക്കണം. കോവിഡ് ബാധിച്ചു മരിച്ചവരുടെ യഥാർഥ കണക്ക് രേഖപ്പെടുത്താൻ ആരോഗ്യ വകുപ്പ് തയാറാകണം. കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കുകൾ ശരിയാംവിധം രേഖപ്പെടുത്താത്തതിനാൽ നിരവധി പേർക്ക് നഷ്ടപരിഹാരം നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇക്കാര്യത്തിൽ മരണകാരണം തിരുത്തി രേഖകൾ നൽകാൻ ലളിതമായ നടപടിക്രമങ്ങൾ സ്വീകരിക്കണം. ഇതിനകംതന്നെ ബിഹാർ സർക്കാർ മൃതിയടഞ്ഞവരുടെ ബന്ധുക്കൾക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകിത്തുടങ്ങി. കർണാടകയിലും തമിഴ്നാട്ടിലും സർക്കാർ ധനസഹായം നൽകുന്നുണ്ട്. കേരള സർക്കാർ ഇക്കാര്യത്തിൽ ഒളിച്ചുകളി നടത്തുകയാണ്. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങൾ വസ്തുതകളുമായി ബന്ധപ്പെട്ടതല്ല. കോവിഡ് ബാധിതരെ കണ്ടെത്താനുള്ള പരിശോധന പോലും ആവശ്യമായ അളവിൽ നടത്താനോ വാക്സിൻ എല്ലാവർക്കും സമയബന്ധിതമായി നൽകാനോ സർക്കാറിന് സാധിച്ചിട്ടില്ല. ഇക്കാരണത്താൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്യുകയാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.