കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച കോവിഷീൽഡ് വാക്സിനുകള്‍ ജില്ലയിലുമെത്തി. ബുധനാഴ്ച വൈകീട്ട് നാലിനാണ് മലാപ്പറമ്പിലെ റീജനല്‍ വാക്സിന് സ്റ്റോറിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പ്രത്യേകം സജ്ജീകരിച്ച ട്രക്കിലാണ് വാക്സിനെത്തിച്ചത്. ആര്.സി.എച്ച് ഓഫിസര്‍ ഡോ. മോഹന്‍ദാസ് ഏറ്റുവാങ്ങി. പ്രത്യേക താപനില ക്രമീകരിച്ച ബോക്സുകളില്‍ 1,19,500 ഡോസ് വാക്സിനാണുള്ളത്. ഓരോ ബോക്സിലും 12,000 ഡോസുണ്ടാകും. ഈ മാസം 16ന് ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വാക്സിന് വിതരണം തുടങ്ങും. കോഴിക്കോട് മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഫറോക്ക് ഇ.എസ്.ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി, താലൂക്ക് ആശുപത്രികള്‍, പനങ്ങാട് എഫ്.എച്ച്.സി, നരിക്കുനി, മുക്കം സി.എച്ച്.സികള്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടങ്ങളില്‍ വാക്സിന് എത്തിക്കുക. സ്വകാര്യ ആശുപത്രികളില്‍നിന്നടക്കം 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 100 ജീവനക്കാരില്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ രണ്ടും മൂന്നും ഘട്ടങ്ങളിലായി വാക്സിന് എത്തിക്കും. കോവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് വിപുലമായ സജ്ജീകരണങ്ങളാണ് ആരോഗ്യവകുപ്പ് തയാറാക്കിയിരിക്കുന്നത്. ജില്ലാ കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസർ എന്നിവര്‍ അടങ്ങിയ സമിതി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 പേര് വീതം 11 കേന്ദ്രങ്ങളിലായി 1,100 പേര്‍ക്ക് ഒരു ദിവസം വാക്സിന് നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രത്യേകമായി ഒരു കേന്ദ്രം കൂടി സജ്ജീകരിക്കും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വാക്സിന് വിതരണം ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. ഒരു വാക്സിനേറ്റര്‍, നാല് വാക്സിനേഷന് ഓഫിസർമാര്‍ എന്നിവരടങ്ങിയതാണ് ഒരു വാക്സിനേഷന് കേന്ദ്രം. കുത്തിവെപ്പിന് ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ആംബുലന്‍സ് അടക്കമുള്ള സംവിധാനവും ഇവിടെ ഉണ്ടാകും. ബ്ലോക്ക് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റിവ് ആയവര്‍ക്കും വാക്സിന് നല്‍കില്ല. ഒരു സമയം ഒരാള്‍ മാത്രമേ മുറിയിൽ കടക്കാന്‍ പാടുള്ളൂ. കുത്തിവെപ്പിന് ശേഷം ഒബ്സര്‍വേഷന്‍ മുറിയില്‍ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരിക്കണം. കുത്തിവെപ്പ് മുറിയിൽ സ്വകാര്യത ഉറപ്പുവരുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.