കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സ്ക്വാഡുകൾ ഒരുങ്ങി

കോഴിക്കോട്: ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലംഘനം കണ്ടാൽ നിയമനടപടിയെടുക്കാനും വിവിധ സ്ക്വാഡുകളെ നിയോഗിച്ച് ജില്ല കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. കൊറോണ വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കലാണെന്നും ഇത് ലംഘിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. വില്ലേജ് അടിസ്ഥാനത്തിലുള്ള സ്ക്വാഡുകളിലേക്ക് വില്ലേജ് ഓഫിസറെയോ സ്പെഷൽ വില്ലേജ് ഓഫിസറെയോ രണ്ടു ഷിഫ്റ്റുകളിലായി നിയോഗിക്കാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി. തഹസിൽദാർ ആവശ്യപ്പെട്ടാൽ സ്ക്വാഡുകൾക്ക് പൊലീസിൻെറ സേവനം ലഭ്യമാക്കണം. സ്ക്വാഡുകൾക്കാവശ്യമായ വാഹനങ്ങൾ തഹസിൽദാർമാർ സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ നിരക്കിൽ വാടകക്ക് എടുത്തുനൽകണം. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 269, 188 പ്രകാരമുള്ള നടപടികൾ ജില്ല പൊലീസ് മേധാവി സ്വീകരിക്കണം. കോഴിക്കോട് താലൂക്കിലെ പയ്യാനക്കൽ, മാറാട്, ബേപ്പൂർ, ചക്കുംകടവ്, കൊയിലാണ്ടി താലൂക്കിലെ കൊയിലാണ്ടി ടൗൺ, നടുവണ്ണൂർ, അരിക്കുളം, പേരാമ്പ്ര, വടകര താലൂക്കിലെ വടകര ടൗൺ, കല്ലാച്ചി, കക്കട്ടിൽ, ആയഞ്ചേരി, നാദാപുരം, വില്യാപള്ളി, താമരശ്ശേരി താലൂക്കിലെ പൂനൂർ ടൗൺ, കൊടുവള്ളി ടൗൺ, താമരശ്ശേരി ടൗൺ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ട വില്ലേജുകളിലെ സ്ക്വാഡുകൾ ക്വിക് റെസ്പോൺസ് ടീമായി പ്രവർത്തിക്കണം. ക്വിക് റെസ്പോൺസ് ടീമിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ പബ്ലിക് അഡ്രസ് സിസ്റ്റം ഉറപ്പാക്കുകയും പൊതുസ്ഥലങ്ങളിൽ ജനക്കൂട്ടം നിയന്ത്രിക്കാൻ നിർദേശം നൽകുകയും ഉപയോഗിക്കുകയും ചെയ്യണം. ടീമിനാവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവിയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധിയെ അതത് സെക്രട്ടറിയും ആരോഗ്യപ്രവർത്തകരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഹെൽത്ത്, മെഡിക്കൽ ഓഫിസറും നിയോഗിക്കണം. നിയന്ത്രണങ്ങളുടെ ലംഘനം ശ്രദ്ധയിൽപെട്ടാൽ മൊബൈൽ ഫോണിൽ വിഡിയോ എടുത്ത് ഇൻസിഡൻറ് കമാൻഡർക്ക് കൈമാറുക, വിവാഹം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരുടെ എണ്ണം നിബന്ധനകൾ പാലിച്ചാണെന്ന് ഉറപ്പുവരുത്തുക, പൊതുജനങ്ങളിൽ നിന്നും കോവിഡ് ജാഗ്രത പോർട്ടൽ വഴിയും ലഭിക്കുന്ന പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കുക എന്നിവയാണ് സ്പെഷൽ സ്ക്വാഡുകളുടെ ചുമതലയെന്നും ഉത്തരവിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.