കയാക്കിങ് സ്ഥിരം വേദിയാവാൻ തുഷാരഗിരി

കോഴിക്കോട്​: ദേശീയ -അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കുന്ന കയാക്കിങ് മത്സരത്തിനുള്ള സ്ഥിരം വേദിയായി തുഷാരഗിരിയെ ഉയര്‍ത്തുമെന്ന് ലിന്‍റോ ജോസഫ് എം.എല്‍.എ. തുഷാരഗിരിയില്‍ ആഗസ്റ്റ് 12 മുതല്‍ ആരംഭിക്കുന്ന കയാക്കിങ് മത്സരവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി. പരിപാടിയോടനുബന്ധിച്ച് മികച്ച ദൃശ്യ-അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച വിഡിയോഗ്രാഫര്‍, ഫോട്ടോഗ്രാഫര്‍ വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കും. മത്സരവുമായി ബന്ധപ്പെട്ട് എല്ലാവിധ സുരക്ഷ സൗകര്യവും ഒരുക്കിയതായി ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. മത്സരത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ സ്റ്റാളും ഫുഡ് കോര്‍ട്ടും ഒരുക്കും. കലാകായിക പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കയാക്കിങ് മത്സരം നടക്കുക. 12ന് വൈകീട്ട് മൂന്നിന്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടുമുതല്‍ മത്സരപരിപാടികള്‍ ആരംഭിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന്​ ഇലന്തുകടവില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ സമാപനം ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ല പഞ്ചായത്ത്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയന്റും ഇലന്തുകടവ് സമാപന പോയന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.