സി.എസ്.ഐ സഭ സെക്രട്ടറിയെ ഇ.ഡി ചോദ്യം ചെയ്തു

കൊച്ചി: സി.എസ്.ഐ സഭ സെക്രട്ടറി ടി.ടി. പ്രവീണിനെ ഇ.ഡി ചോദ്യം ചെയ്തു. കാരക്കോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്ന പരാതിയിലാണ് ചോദ്യം ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ സി.എസ്.ഐ ബിഷപ് ധർമരാജ് റസാലം, കോളജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കോളജുകളിൽ എം.ഡി, എം.ബി.ബി.എസ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം രൂപ കാപ്പിറ്റൽ ഫീസിനത്തിൽ കൈപ്പറ്റിയ ശേഷം പ്രവേശനം അനുവദിച്ചില്ലെന്ന് കാണിച്ച് വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചിരുന്നു. വെള്ളറട, നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനുകളിൽ ഇതുസംബന്ധിച്ച പരാതിയും നൽകി. കേസിൽ ഹൈകോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. നിലവിൽ വിശ്വാസവഞ്ചന, പണം കൈപ്പറ്റി വഞ്ചിക്കൽ, ധനദുർവിനിയോഗം, അഴിമതി നിരോധന നിയമം തുടങ്ങിയ കേസുകളിലാണ് അന്വേഷണം. ബിഷപ് ആസ്ഥാനമായ പാളയത്തെ എല്‍.എം.എസ്, കാരക്കോണം മെഡിക്കല്‍ കോളജ്, കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്, സഭ സെക്രട്ടറി പ്രവീണിന്റെ വീട് എന്നിവിടങ്ങളിൽ നേരത്തേ ഇ.ഡി സംഘം പരിശോധന നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.