ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) പ്രയോഗിക്കുന്നവരിൽ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാത്തത് നിയമത്തിന്‍റെ ദുരുപയോഗം കൊണ്ടാണെന്ന് പ്രതിപക്ഷം രാജ്യസഭയിൽ കുറ്റപ്പെടുത്തി. യു.എ.പി.എ ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് രാജ്യസഭയിൽ പ്രതിപക്ഷം വിമർശിച്ചു. ചോദ്യോത്തരവേളയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നൽകിയ ഉത്തരങ്ങൾ ഉയർത്തിപ്പിടിച്ച പ്രതിപക്ഷം നിയമം പിൻവലിക്കാൻ തയാറാണോ എന്നും ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടികളെടുത്തിട്ടുണ്ടോ എന്നും ചോദിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നൽകിയ മറുപടി യു.എ.പി.എ എന്ന നിർദയ നിയമത്തിന്‍റെ ദുരുപയോഗവും പരാജയവുമാണ് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സി.പി.ഐ എം.പി സന്തോഷ് കുമാർ സ്വാതന്ത്ര്യത്തിന്‍റെ 75ം വർഷം നിയമം പിൻവലിക്കാൻ സർക്കാറിനാകുമോ എന്ന് ചോദിച്ചു. 18നും 30നുമിടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായവരിലേറെയും. നിലവിലുള്ള നിയമപ്രകാരം കേന്ദ്ര സർക്കാർ ഭീകരതക്ക് നൽകിയ നിർവചനം എന്താണെന്ന് വ്യക്തമാക്കാൻ സന്തോഷ് കുമാർ ആഭ്യന്തര സഹമന്ത്രിയോട് ആവശ്യപ്പെട്ടു. യു.എ.പി.എ കേസുകളിൽ വളരെ കുറച്ച് പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് യു.പിയിൽ നിന്നുള്ള ബി.ജെ.പി നേതാവ് രാധാ മോഹൻദാസ് അഗർവാൾ ചൂണ്ടിക്കാട്ടി. എന്നാൽ, ജിഹാദി തീവ്രവാദ കേസുകളിൽ 100 ശതമാനം പ്രതികളും ശിക്ഷിക്കപ്പെടുന്നുണ്ട് എന്നായിരുന്നു മന്ത്രിയുടെ മറുപടി. സ്വാതന്ത്ര്യത്തിന്‍റെ 75ം വർഷം യു.എ.പിഎ നിയമം ഇല്ലാതാക്കാനല്ല, കുടുതൽ കർക്കശമാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെ 75ം വർഷം തീവ്രവാദി ആക്രമണം ഉണ്ടാകാതിരിക്കുകയാണ് വേണ്ടതെന്നും തീവ്രവാദത്തോട് സഹിഷ്ണുതയില്ലാത്ത സമീപനമാണ് നരേന്ദ്ര മോദി സർക്കാറിനെന്നും നിത്യാനന്ദ റായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.