പാമ്പാടി: നെടുങ്ങോട്ടുമലയിലും പരിസരങ്ങളിലും കാട്ടുപന്നിയുടെ ശല്യം മൂലം റബർ കർഷകർ ദുരിതത്തിൽ. ഈ പ്രദേശങ്ങളിൽ റബർമരങ്ങൾ കാട്ടുപന്നി ആക്രമിക്കുന്നത് പതിവായി. റബർ മരങ്ങളുടെ ചുവടുവശം കുത്തുകയും റബർതൊലി പൊളിച്ചുകളയുകയുമാണു ചെയ്യുന്നത്.
ചിങ്ങംകുഴി, ചാത്തൻപുരയിടം, കന്നുവെട്ടി പ്രദേശങ്ങളിൽ കൃഷിചെയ്ത കിഴങ്ങുവർഗങ്ങൾ മുഴുവൻ നശിപ്പിച്ചു. ശേഷമാണ് റബറിലേക്കു തിരിഞ്ഞത്.
പന്നിയുടെ സാമീപ്യം കണ്ടതോടെ തൊഴിലാളികൾ പുലർച്ചെ ടാപ്പിങ്ങിനു പോകാൻ മടിക്കുകയാണ്. മനുഷ്യരെയും കാട്ടുപന്നി ആക്രമിക്കുമെന്നതാണ് ആശങ്കക്ക് കാരണം. പന്നിയെ വെടിവെയ്ക്കാൻ വിദഗ്ധരായവരെ സമീപിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രമാണിച്ച് തോക്കുകൾ തിരികെ ഏൽപ്പിക്കാൻ ജില്ല ഭരണകൂടം നിർദേശിതിനാൽ തോക്കുകൾ കൈവശമില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമുള്ളവരും ജയിൽശിക്ഷയിൽ പരോളിൽ ഇറങ്ങിയവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും മാത്രം തെരഞ്ഞെടുപ്പ് സമയത്ത് തോക്ക് തിരികെ എൽപ്പിച്ചാൽ മതിയെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് മുഴുവൻ തോക്കും തിരികെ ഏൽപ്പിക്കാൻ ജില്ല ഭരണകൂടം ഉത്തരവിറക്കിയതത്രേ. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റബറിന്‍റെ തൊലി ഉൾപ്പെടെ കാട്ടുപന്നി ആക്രമണത്തിൽ ഇളകിപ്പോയതിനാൽ പാലും നഷ്ടമാകുകയാണെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.