കോട്ടയം: സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ മീനച്ചിൽ, വൈക്കം താലൂക്കുകളിലെയും ഈരാറ്റുപേട്ട, വൈക്കം നഗരസഭകളിലെയും ആരോഗ്യ പ്രവർത്തകരുടെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെയും യോഗം മീനച്ചിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. ആർ.ഡി.ഒ പി.ജി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് സൂപ്പർവൈസർമാരും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഭക്ഷണ സാധനങ്ങൾ ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പരിശോധന കർശനമായി നടത്തി ആഴ്ചതോറും റിപ്പോർട്ട് നൽകാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ആർ.ഡി.ഒ നിർദേശം നൽകി. ഭക്ഷ്യവ്യാപാരികൾ ലൈസൻസ്, തൊഴിലാളികളുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കുടിവെള്ളം പരിശോധിച്ച റിപ്പോർട്ട്, നഗരസഭ/പഞ്ചായത്ത് ലൈസൻസ് എന്നിവ നേടിയിരിക്കണം. ഉൽപാദന കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കൾ മൂടിവെക്കണം.
ഭക്ഷ്യാവശിഷ്ടങ്ങൾ സംസ്കരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. സ്ഥാപനത്തിനുള്ളിൽ ക്ഷുദ്രജീവികൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇറച്ചി/മീൻ എന്നിവ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ -18 ഡിഗ്രി ഊഷ്മാവ് ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.