കാഞ്ഞിരപ്പള്ളി: മലയാളി മിഷനറി വൈദികനെ ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമായ പാപ്പുവന്യൂഗിനിയയിലെ ഐതപ്പെ കത്തോലിക്ക രൂപതയുടെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് സന്യാസ സമൂഹാംഗമായ ഫാ. സിബി മാത്യു പീടികയിലിനാണ് (50) പുതുനിയോഗം.
കാഞ്ഞിരപ്പള്ളി രൂപതയിലെ ഇടുക്കി പെരുവന്താനം അഴങ്ങാട് ഇടവക പീടികയില്‍ മാത്യു വര്‍ക്കിയുടെയും ഈഴോര്‍മറ്റം കുടുംബാംഗം അന്നക്കുട്ടിയുടെയും മൂന്നാമത്തെ മകനാണ്.
മേലോരം സെൻറ് മരിയ ഗൊരേത്തി യു.പി സ്കൂളിലും തെക്കേമല സെൻറ് മേരീസ് ഹൈസ്കൂളിലെയും പഠനത്തെ തുടര്‍ന്ന് ആന്ധ്രയിലെ കുരുക്കുരുവിലുള്ള മൈനര്‍ സെമിനാരി, ജ്ഞാനംപെട്ട് വിജ്ഞാനനിലയം, റാഞ്ചി സെൻറ് ആല്ബര്ട്സ എന്നിവിടങ്ങളിലായി വൈദികപരിശീലനം പൂര്‍ത്തിയാക്കി 1995ല്‍ വൈദിക പട്ടം സ്വീകരിച്ചു.
ആന്ധ്രപ്രദേശിലെ കമ്മം സെൻറ് ജോസഫ് മേജര്‍ സെമിനാരിയുടെ പ്രൊക്കുറേറ്ററും ആധ്യാത്മിക കാര്യങ്ങളുടെ ചുമതലകാരനുമായി നിയമിതനായ അദ്ദേഹം 1998ലാണ് പാപ്പുവന്യൂഗിനിയയിലേക്ക് നിയോഗിക്കപ്പെട്ടത്. 2004 ല്‍ മടങ്ങിയെത്തി കമ്മം മേജര്‍ സെമിനാരി റെക്ടറായും പലേഗുഡം പള്ളി വികാരിയായും ചുമതല വഹിച്ചു. തുടര്‍ന്ന് ഹെറാള്‍ഡ് ഓഫ് ഗുഡ് ന്യൂസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആയി 2008 മുതല്‍ 2014വരെ ശുശ്രൂഷ നിര്‍വഹിച്ചു.
2014ല്‍ പാപ്പുവന്യൂഗ്വിനിയയിലെത്തിയ അദ്ദേഹം വാനിമോ രൂപത വികാരി ജനറാള്‍, വിവിധ സെമിനാരികളില്‍ പ്രഫസര്‍ എന്നീനിലകളില്‍ ശുശ്രൂഷ ചെയ്തുവരവെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. മെത്രാഭിഷേക തീയതി പിന്നീട് നിശ്ചയിക്കും. ജോസ് മാത്യു, ആന്‍സി ജോസ്, ബിന്‍സി സാബു, ജൂലി ജോസുകുട്ടി, ടിജോ മാത്യു എന്നിവരാണ് സഹോദരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.