കോട്ടയം: കോവിഡ് പടരാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നായി. പേടിയും ഭീതിയും മാറി രാജ്യമെമ്പാടും അൺലോക് പ്രക്രീയ ആരംഭിച്ചുകഴിഞ്ഞിട്ടുമുണ്ട്. എന്നാൽ, പാലാ നഗരസഭയിലുള്ളവർ ഇപ്പോഴാണ് കോവിഡിൻെറ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് അറിയുന്നത്. മാണിവിഭാഗത്തിൽനിന്ന് പിരിഞ്ഞു ജോസഫിനൊപ്പം പോയവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യോഗം ചേർന്നതോടെയാണ് കോവിഡ് ഇത്രക്ക് കൊള്ളരുതാത്തവനാണെന്ന് നാട്ടുകാർക്ക് ബോധ്യമാകുന്നത്. സാധാരണക്കാരൻെറ മുഖത്തെ മാസ്ക് ഒന്നുതാഴ്ന്നാൽ പിഴയടിക്കുന്ന, കോവിഡ് രോഗി അടുത്തുകൂടിപ്പോയാൽ റൂട്ട്മാപ്പ് എടുക്കുന്ന പൊലീസ് ഇവിടെ നോക്കുകുത്തിയായെന്ന മാണി വിഭാഗത്തിൻെറ ആരോപണത്തോടെ കളംകൊഴുത്തു. ഇേതക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ മുതൽ മുഖ്യമന്ത്രിവരെയുള്ളവർക്ക് പരാതികൾ പ്രവഹിക്കുകയാണ്. നഗരസഭയിലെ 20ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മാണി വിഭാഗം പറയുന്നതിൽ കാര്യമുണ്ടെന്ന പ്രതീതിയും ഉണ്ടായി. കോവിഡ് വിരുദ്ധ പോരാട്ടത്തിന് ചുക്കാൻപിടിക്കേണ്ടവരിൽ ഒരാളായ നഗരസഭ വൈസ് ചെയർമാൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കെ.സി. ജോസഫ്, മോൻസ് ജോസഫ് തുടങ്ങിയ എം.എൽ.എമാരും മുൻ എം.പിമാരായ ജോയി എബ്രഹാം, വക്കച്ചൻ മറ്റത്തിൽ തുടങ്ങിയവരുമൊക്കെയാണ് പങ്കെടുത്തത്. 20പേരിൽ കൂട്ടംചേരരുതെന്നാണ് ആരോഗ്യവകുപ്പിൻെറ നിർദേശമെങ്കിലും 70ൽ ഏറെപ്പേർ പതിവായി യോഗത്തിന് എത്തിയിരുന്നുവെന്നാണ് മാണിവിഭാഗം പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇതിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ടിട്ടുമുണ്ട്. 26 സ്ഥാനാർഥികളും 50ഓളം പ്രവർത്തകരുമാണ് യോഗങ്ങളിൽ ഉണ്ടായിരുന്നത്. ഇവരെ മുഴുവൻ ക്വാറൻറീനിൽ അയക്കണമെന്നും കോവിഡ് നിയമം ലംഘിച്ചതിന് ക്രിമിനൽ കേസ് എടുക്കണമെന്നും മാണി വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ജനങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന വിധത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട്. കോവിഡ് സ്ഥിരീകരിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇത് പോരെന്നും ഇൗ യോഗങ്ങളിൽ പങ്കെടുത്ത നേതാക്കൾ അടക്കമുള്ളവർ പൊതുജനങ്ങളുമായി ഇടപെടുന്നത് തടയാൻ നടപടി വേണമെന്നുമാണ് പരാതികളിൽ ആവിശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.