ഈരാറ്റുപേട്ട: സൗഹൃദത്തിനൊപ്പം ജീവകാരുണ്യത്തെയും ചേർത്തുനിർത്തുന്ന 'എെൻറ ഈരാറ്റുപേട്ട' ഫേസ്ബുക്ക് കൂട്ടായ്മക്ക് 10 വയസ്സ്. നാടിന്റെ പ്രശ്നങ്ങളിൽ ഇടപെട്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയും മുന്നിൽ നടക്കുകയാണ് എന്റെ ഈരാറ്റുപേട്ട.
കഴിഞ്ഞ 10 വർഷങ്ങളിൽ നിരവധി പ്രവർത്തനങ്ങളാണ് കൂട്ടായ്മ വഴി നടത്തിയതെന്ന് സ്ഥാപക അഡ്മിൻ നസീബ് വട്ടക്കയം പറഞ്ഞു. 2010 ജൂലൈ 10നാണ് ഗ്രൂപ്പിന് തുടക്കമിട്ടത്. ആദ്യം സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയുമൊക്കെയായി ചേർത്ത ഗ്രൂപ്പിൽ പിന്നീട് ഈരാറ്റുപേട്ടയുടെയും സമീപ പഞ്ചായത്തുകളിൽനിന്നുമുള്ളവരെ ചേർത്ത് ഇപ്പോൾ പത്തൊമ്പതിനായിരത്തിലേറെ അംഗങ്ങളുണ്ട്.
വാശിയേറിയ രാഷ്ട്രീയ സംവാദങ്ങൾക്ക് വേദിയാകാറുള്ള ഗ്രൂപ്പിൽ പുതിയ അംഗങ്ങളുടെ കലാവാസന പ്രോത്സാഹിപ്പിക്കാൻ നിരവധി മത്സങ്ങൾ സംഘടിപ്പിച്ചിരുന്നു. ഓരോ ആഴ്ചയിലെയും മികച്ച പോസ്റ്റകൾ തെരഞ്ഞെടുപ്പ് പോസ്റ്റ് ഓഫ് ദ വീക്കായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ട് േഫസ്ബുക്ക് മീറ്റുകളും സംഘടിപ്പിച്ചു.
ചികിത്സ സഹായങ്ങൾ, ബ്ലഡ് ബാങ്ക്, മുല്ലപ്പെരിയാർ ഐക്യദാർഢ്യ യാത്ര, പഠനസഹായ വിതരണം, ഈരാറ്റുപേട്ട കരുണ അഭയകേന്ദ്രത്തിലെയും പാലാ മരിയൻ സദനത്തിലെ അന്തേവാസികളോടുമൊപ്പം മീറ്റ്, പി.എസ്.സി പരീക്ഷ രജിസ്ട്രേഷൻ ക്യാമ്പ്, പി.എസ്.സി മാതൃക പരീക്ഷ, കഴിവ് തെളിയിച്ചവരെ ആദരിക്കൽ, പുതുവസ്ത്ര വിതരണം, മീഡിയവൺ പതിനാലാം രാവ് ഗായകരെ ഉൾപ്പെടുത്തി ഗാനമേള, ഗ്രൂപ് അംഗങ്ങളുടെ സർഗ പ്രതിഭകളുടെ അരങ്ങേറ്റമായി വാഗമണിൽ നടന്ന സൗഹൃദ രാവുകൾ ഇങ്ങനെ നൂറുകണക്കിന് പരിപാടികളാണ് നടപ്പാക്കിയത്.
'എെൻറ ഈരാറ്റുപേട്ട-എെൻറ മുനിസിപ്പാലിറ്റി' സംവാദം ഏറെ ജനസ്വീകാര്യത ലഭിച്ച പരിപാടിയായിരുന്നു.പ്ലാസ്റ്റിക്കിനെതിരെ മൂന്നുമാസം നീണ്ട ആൻറി പ്ലാസ്റ്റിക് ചലഞ്ച് ബോധവത്കരണം, ജല സംരക്ഷണ ബോധവത്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയും സംഘടിപ്പിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ഇരിപ്പിടങ്ങൾ നൽകിയതും ഈരാറ്റുപേട്ടയുടെ സമഗ്ര വിവരങ്ങളും വിവിധ മേഖലകളിലെ തൊഴിലാളികളുടെയും സംരംഭങ്ങളുടെയും ഫോൺ നമ്പർ ഉൾപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതും രണ്ട് വർഷങ്ങളിൽ നടത്തിയ പുസ്തകോത്സവത്തിനും ഈ കൂട്ടായ്മ നേതൃത്വം നൽകി. കരുണ അഭയകേന്ദ്രത്തിനായി ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസും ഹോം കെയറിനായി ചെറിയ ആംബുലൻസും ഇവർ വാങ്ങിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.