കോട്ടയം: ഇടവേളക്കുശേഷം പനച്ചിക്കാട് പഞ്ചായത്തിൽ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. കഴിഞ്ഞദിവസം പാത്താമുട്ടത്താണ് അജ്ഞാത ജീവിയെത്തിയത്. ഇതിെൻറ അക്രമത്തിൽ 1420 കോഴികൾ ചത്തു. കഴിഞ്ഞ രാത്രിയിൽ പാത്താമുട്ടം കുഴിയാത്ത് മാത്യു.കെ. ഐപ്പിെൻറ വീട്ടുമുറ്റത്തെ കോഴിക്കൂട്ടിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. വീടിന് മുന്നിലായിരുന്നു കൂട്. രാത്രിയിൽ അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ല.
രാവിലെ നോക്കിയപ്പോഴാണ് കോഴിക്കൂടിനുള്ളിൽ കുഞ്ഞുങ്ങളും കോഴികളും ചത്തുകിടക്കുന്നത് കണ്ടത്. ചിലതിെൻറ ശരീരത്തിൽ കടിച്ച പാടുകളുണ്ടായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗങ്ങളും മൃഗാശുപത്രി അധികൃതരും നടത്തിയ പരിശോധനയിലാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിലാണ് കോഴികൾ ചത്തതെന്ന് കണ്ടെത്തിയത്. അധികൃതർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
പനച്ചിക്കാട് വെറ്റിനറി സർജൻ ഡോ.സരിത മാനസിയുടെ നേതൃത്വത്തിൽ കോഴിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫിസിലും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിലും ഉടമ മാത്യു കെ.ഐപ്പ് പരാതി നൽകിയിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സ്ഥലം സന്ദർശിച്ചു.
നേരത്തേ പനച്ചിക്കാട് പഞ്ചായത്തിലെ കുഴിമറ്റം മൈലാടുംകുന്ന് ഭാഗത്ത് അജ്ഞാത ജീവി അക്രമം നടത്തിയിരുന്നു. 12 ആടുകളെയും നിരവധി കോഴികളെയും ഇത് കൊന്നിരുന്നു. ഇതിനെ പിടികൂടാൻ വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി കൂട് സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഈ ഭാഗത്തുനിന്ന് കാട്ടുപൂച്ചയെ കണ്ടെത്തിയിരുന്നു. എന്നാൽ, കാട്ടുപൂച്ചയല്ല അക്രമത്തിന് പിന്നിലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.