മൂലമറ്റം വെടിവെപ്പ്: ആൾക്കൂട്ട ആക്രമണം നടത്തിയ 55 പേർക്കെതിരെ കേസ്

മൂലമറ്റം: മൂലമറ്റം വെടിവെപ്പ് സംഭവത്തിൽ 55 പേർക്കെതിരെ കേസെടുത്തു. വെടിവെച്ച ഫിലിപ്പ് മാർട്ടിനെയും മറ്റും മർദിച്ച അഞ്ച് പേർക്കെതിരെയടക്കം 55 പേരെയാണ് പ്രതിയാക്കി കേസ് എടുത്തത്. അശോക് കുമാർ, കണ്ണൻ, അനിൽകുമാർ, മധു, തമ്പാൻ എന്നിവരാണ് ഒന്നു മുതൽ അഞ്ചു വരെ പ്രതികൾ. തങ്ങളെ മർദിച്ചവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഫിലിപ്പ് മാർട്ടിന്‍റെ മാതാവ് ലിസി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് കോടതിയിൽ ഫിലിപ്പിന്‍റെ മാതാവ് ലിസി സ്വകാര്യ അന്യായം നൽകുകയായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ ഫിലിപ്പിന്‍റെ മൂക്കിന് പൊട്ടൽ ഏറ്റിരുന്നു. ഇതേ തുടർന്ന് ഫിലിപ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിന്‍റെ രേഖകൾ പൊലീസ് കോടതിയിൽ നൽകാൻ വൈകിയതിനാലാണ് കേസ് എടുക്കാൻ വൈകിയത്. കോടതി നിർദേശപ്രകാരമാണ് കാഞ്ഞാർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാർച്ച് 26നാണ് മൂലമറ്റം അശോകയിലെ തട്ടുകടയിൽ പോട്ടി ചോദിച്ചതിനെത്തുടർന്ന് മൂലമറ്റം സ്വദേശി മാവേലിപുത്തൻപുര വീട്ടിൽ ഫിലിപ്പ് മാർട്ടിനുമായി വാക്തർക്കവും സംഘർഷവും ഉണ്ടായത്. തുടർന്ന് എ.കെ.ജി കവലയിൽ വെച്ച് ഉണ്ടായ വെടിവെപ്പിൽ അതുവഴി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കീരിത്തോട് സ്വദേശി സനൽ മരിക്കുകയും സഹയാത്രികൻ കണ്ണിക്കൽ സ്വദേശി മാളിയേക്കൽ പ്രദീപ് പുഷ്കരന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.