ഇടുക്കിയിൽനിന്ന് ഒഴുക്കുന്നത് 1.11 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം

മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കുന്നത് 1.11 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം. ഞായറാഴ്ച രാവിലെ 10 മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെയുള്ള കണക്കാണിത്. നിലവിലെ ശരാശരി വിലയായ നാല് രൂപ നിരക്കിൽ കണക്കാക്കിയാൽ ഇത്രയും വൈദ്യുതിക്ക് 4.46 കോടി വില വരും. ഞായറാഴ്ച രാവിലെ 10ന് മൂന്നാം നമ്പർ ഷട്ടർ ഉയർത്തി സെക്കൻഡിൽ 50,000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കിയത്. ഇത് വൈകീട്ട് 4.20 വരെ തുടർന്നു. ശേഷം അഞ്ചുവരെ 75,000 ലിറ്റർ ജലം തുറന്ന് വിട്ടു. അഞ്ച് മുതൽ ഒഴുക്കിക്കളയുന്നത് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ ജലമാണ്. ഇത് രണ്ട് ലക്ഷം വരെ ആക്കി ഉയർത്താനും സാധ്യതയുണ്ട്. ജലനിരപ്പ് ഉയർന്നതോടെ മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനം പരമാവധിയാണ്. ഞായറാഴ്ച രാവിലെ എട്ട് വരെയുള്ള കണക്കുപ്രകാരം മൂലമറ്റം വൈദ്യുതി നിലയത്തിൽ 17 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. അറ്റകുറ്റപ്പണി പുനരാരംഭിക്കാത്തതിനാൽ ആറ് ജനറേറ്ററും പൂർണതോതിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് ഏഴുവരെ ഇടുക്കി അണക്കെട്ടിൽ 369.498 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.