നിരത്തുകൾ സജീവമായപ്പോൾ ഗതാഗതക്കുരുക്ക്

കോട്ടയം: ദ്വിദിന പണിമുടക്കിനുശേഷം നിരത്തുകൾ സജീവമായ ബുധനാഴ്ച കോട്ടയം നഗരത്തിലടക്കം വൻ ഗതാഗതക്കുരുക്ക്. രാവിലെ പലയിടത്തും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി. എം.സി റോഡിൽ മണിപ്പുഴ, സിമന്‍റ് കവല, നാട്ടകം എന്നിവിടങ്ങളിൽ രാവിലെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ദീർഘദൂര ബസുകളടക്കം ഇതിൽ കുടുങ്ങി. കാറുകളടക്കമുള്ളവ വാഹനങ്ങളും ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ രണ്ടുദിനങ്ങളായി നടന്നിരുന്ന പണിമുടക്കിൽ നഗര-ഗ്രാമവീഥികൾ തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. ഇതിനുപിന്നാലെ ബുധനാഴ്ച ജില്ല ചലിച്ചുതുടങ്ങിയപ്പോഴായിരുന്നു 'സ്തംഭനം'. സ്വകാര്യ ബസുകളും പണിമുടക്ക് പിൻവലിച്ച് നിരത്തിലിറങ്ങിയതോടെ കുരുക്ക് വർധിച്ചു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളായ പുളിമൂട് ജങ്ഷൻ, ബേക്കർ ജങ്ഷൻ, നാഗമ്പടം പാലം, കഞ്ഞിക്കുഴി, കലക്ടറേറ്റ്, മണർകാട്, മാർക്കറ്റ് തുടങ്ങിയ ഇടങ്ങളിലും കുരുക്ക് രൂക്ഷമായിരുന്നു. പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതുമാണ് കുരുക്കിനിടയാക്കിയത്. അവധിക്കുശേഷം ഉദ്യോഗസ്ഥരടക്കമുള്ളവർ കാറുകളിൽ ഓഫിസുകളിലേക്ക് എത്തിയതോടെ റോഡുകൾ വാഹനങ്ങളാൽ നിറയുകയായിരുന്നു. വൻ കുരുക്ക് രൂപപ്പെട്ടില്ലെങ്കിലും ഉച്ചക്കും ഗതാഗതസ്തംഭനം തുടർന്നു. കഞ്ഞിക്കുഴി മുതൽ കലക്ടറേറ്റ് വരെ വലിയ കുരുക്കാണ് അനുഭവപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.