കോട്ടയം: പാറമ്പുഴ കുഴിയാലിപ്പടിയിൽ സിൽവർ ലൈൻ കല്ലിടലിനെതിരെ നാലാം ദിവസവും പ്രതിഷേധം. റവന്യൂ സംഘം സ്ഥാപിച്ച സർവേക്കല്ലുകൾ സമരക്കാർ പിഴുതെറിഞ്ഞു. തുടർന്ന് പെരുമ്പായിക്കാട് വില്ലേജ് ഓഫിസിനു മുന്നിൽ കല്ല് സ്ഥാപിച്ചു. തിങ്കളാഴ്ച മുതലാണ് പാറമ്പുഴയിൽ വൻ പൊലീസ് സന്നാഹത്തോടെ കല്ലിടാൻ ശ്രമം തുടങ്ങിയത്. ബുധൻ, വെള്ളി ദിവസങ്ങളിലൊഴികെ അധികൃതർ എത്തിയെങ്കിലും സമരക്കാരുടെ പ്രതിരോധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. ശനിയാഴ്ച രാവിലെ എട്ടോടെ എത്തിയ സംഘം കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി. സമരക്കാരിൽ ചിലർ എത്തിയിരുന്നെങ്കിലും അവരെ പൊലീസ് തടഞ്ഞുവെച്ചു. വിവരമറിഞ്ഞ് കൂടുതൽ സമരക്കാർ വന്നപ്പോഴേക്കും 12 കല്ലുകൾ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിന്‍റെയും സമരസമിതി ചെയർമാൻ ബാബു കുട്ടൻചിറയുടെയും നേതൃത്വത്തിൽ നേതാക്കൾ കൂടി എത്തിയതോടെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമായി. സർവേക്കല്ലുകൾ പിഴുത്, കൊണ്ടുവന്ന വാഹനത്തിൽ തന്നെയിട്ട് മടക്കിയയച്ചു. മിലിട്ടറി കാന്‍റീനു സമീപം സ്ഥാപിച്ച കല്ലുകളിൽ ചിലത് സമീപത്തെ പാറക്കുളത്തിൽ വലിച്ചെറിഞ്ഞു. ഒരെണ്ണം മീനച്ചിലാറ്റിലേക്കും. ഒരു കല്ലുമായി പെരുമ്പായിക്കാട് വില്ലേജ് ഓഫിസിലേക്കു പോയി. വില്ലേജ് ഓഫിസിനു മുന്നിൽ കല്ല് സ്ഥാപിച്ച സമരക്കാർ ഏറെ നേരം മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച ശേഷം പാറമ്പുഴയിലെ സമരപ്പന്തലിലേക്കു മടങ്ങി. വില്ലേജ് ഓഫിസിനു മുന്നിലെ കല്ല് പിന്നീട് പൊലീസ് നീക്കി. ഉച്ചക്കുശേഷം പൊലീസും മടങ്ങിയതോടെയാണ് രംഗം ശാന്തമായത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ്, കൗൺസിലർ സാബു മാത്യു, ബി.ജെ.പി കൗൺസിലർമാർ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.