കേരള റബർ ലിമിറ്റഡ് റബർ മേഖലയിലെ ഫെസിലിറ്റേറ്ററാകും- മന്ത്രി പി. രാജീവ്

കോട്ടയം: റബർ മേഖലയിലെ മികച്ച ഫെസിലിറ്റേറ്ററാകുകയാണ് കേരള റബർ ലിമിറ്റഡിന്‍റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂർ എച്ച്.എൻ.എൽ അങ്കണത്തിൽ ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിന്‍റെ സ്‌റ്റേക്ക് ഹോൾഡേഴ്‌സ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിയാൽ മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംവിധാനമാണ് ആവിഷ്‌കരിക്കുക. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായിട്ടും കേരളത്തിൽ പ്രകൃതിദത്ത റബറധിഷ്ഠിത വ്യവസായങ്ങൾ കുറവാണ്. കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കാനുള്ള സാഹചര്യം കേരള റബർ ലിമിറ്റഡിലൂടെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള റബർ ലിമിറ്റഡിനായി ആദ്യഘട്ടത്തിൽ 10 കോടിയാണ് മാറ്റിവെച്ചിട്ടുള്ളത്. റബർ സബ്‌സിഡിക്ക് 500 കോടിയും കിഫ്ബിയുമായി സഹകരിച്ച് റബറൈസ്ഡ് റോഡുകൾ നിർമിക്കാൻ 50 കോടിയും മാറ്റിവെച്ചിട്ടുണ്ട്. റബർ മേഖലയിലെ സമഗ്ര മാറ്റമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കേരള റബർ ലിമിറ്റഡിന്‍റെ പ്രവർത്തന ഡി.പി.ആർ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തി. സ്‌റ്റേക്ക് ഹോൾഡേഴ്‌സിന്‍റെ സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി. യോഗത്തിൽ കേരള റബർ ലിമിറ്റഡിന്‍റെ ചെയർപേഴ്‌സനും മാനേജിങ്​ ഡയറക്ടറുമായ ഷീല തോമസ്, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്​, കെ.എസ്.ഐ.ഡി.സി അസി. ജനറൽ മാനേജർ സെബാസ്റ്റ്യൻ തോമസ്, കേരള റബർ ലിമിറ്റഡ് ബിസിനസ് ഡെവലപ്‌മെന്‍റ്​ ഓഫിസർ വി.ജെ. രേഷ്മ വിജയ് എന്നിവർ സംസാരിച്ചു. KTG RUBBER BOARD- വെള്ളൂർ എച്ച്.എൻ.എൽ അങ്കണത്തിൽ ആരംഭിക്കുന്ന കേരള റബർ ലിമിറ്റഡിന്‍റെ സ്‌റ്റേക്ക് ഹോൾഡേഴ്‌സ് യോഗം കോട്ടയത്ത് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.