''ഞങ്ങളെങ്ങോട്ടു പോവും''- ശോശാമ്മ ചോദിക്കുന്നു

ചങ്ങനാശ്ശേരി: പട്ടാളത്തില്‍ 20 കൊല്ലത്തെ ജോലി കഴിഞ്ഞെത്തിയ മകനാണ് 10 വര്‍ഷം മുമ്പ് വള്ളിപ്പറമ്പില്‍ ശോശാമ്മയുടെ 10 സെന്റില്‍ വീട് വെച്ചത്. പ്രായമായ ശോശാമ്മയെയും ഭര്‍ത്താവ് ഫിലിപ്പോസിനെയും ശുശ്രൂഷിക്കുന്നത് മകന്‍ ജോമോനാണ്. ആഗ്രഹിച്ചു നിർമിച്ച വീട്ടില്‍ കൊതി തീരെ താമസിക്കാന്‍ കഴിയാതെ ഇറങ്ങേണ്ടി വരുന്ന ദുരവസ്ഥയില്‍ മനം നൊന്താണ് ശോശാമ്മ സമരത്തിനെത്തിയത്. ഇവര്‍ക്കൊപ്പം സമരത്തിനെത്തിയ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞങ്ങളെങ്ങോട്ട് പോകുമെന്നാണ് ശോശാമ്മയുടെ ചോദ്യം. പശുവിനെ വളര്‍ത്തി പാൽ വിറ്റ് ഉപജീവനം നടത്തുന്ന മറ്റൊരു വീട്ടമ്മ തന്‍റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പൊലീസിനു നേരെ കയർത്തു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് സ്ഥലത്തെത്തിയത്. വീട്ടമ്മമാരാണ് പ്രതിഷേധത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്നത്. പലരും വികാരഭരിതമായാണ് പ്രതികരിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി പ്രദേശത്തു കൂടെ കടന്നു പോകുമെന്ന സ്ഥിതിയായതോടെ പ്രദേശത്തെ സ്ഥലത്തിന് വിലയിടിഞ്ഞു. മക്കളുടെ വിവാഹ ആവശ്യത്തിനും പഠനത്തിനും സ്ഥലം പണയപ്പെടുത്തി ലോണ്‍ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥ. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ആയതോടെ റീത്തുപള്ളിയില്‍ രണ്ടു തവണ കൂട്ടമണി അടിച്ചിരുന്നു. വ്യാഴാഴ്ച ഭീകരാന്തരീക്ഷമാണ് പൊലീസ് മാടപ്പള്ളിയില്‍ സൃഷ്ടിച്ചത്. ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമായിരുന്നു മാടപ്പള്ളിയിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.