കെ-റെയിൽ: വഴിയിൽ ടയറുകൾ കത്തിച്ച് പ്രതിരോധിച്ചു

ചെങ്ങന്നൂർ: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കല്ലിടലിനും സർവേക്കുമെതിരായ പ്രതിഷേധത്തിന് ജനപിന്തുണ വർധിക്കുന്നു. മന്ത്രി സജി ചെറിയാന്‍റെ ഗ്രാമമായ മുളക്കുഴയിൽ ശക്തമായ എതിർപ്പാണ് ഉദ്യോഗസ്ഥ സംഘത്തിന് നേരിടേണ്ടി വരുന്നത്. ചൊവ്വാഴ്ച 11-12 വാർഡുകളിലായിരുന്നു കല്ലിടൽ. പൂതംകുന്ന് കോളനിയിലേക്കുള്ള ഏക യാത്രാമാർഗത്തിൽ ടയറുകൾ കത്തിച്ചിട്ട് പൊലീസിനെ പ്രതിരോധിച്ചു. പൂതംകുന്ന് കോളനിക്കുസമീപം സ്ഥാപിച്ച കല്ലുകൾ പിഴുതെറിഞ്ഞു. പ്രദേശത്ത് 75 കുടുംബങ്ങളാണ് താമസിക്കുന്നത്. മന്ത്രി സജി ചെറിയാന്‍റെ കൊഴുവല്ലൂരിലെ വീടിനുസമീപത്തെ ഭാഗങ്ങളിലാണ് കല്ലിടൽ നടന്നത്. കോളനിയിലേക്ക് കടക്കുന്നതിൽനിന്ന് കെ-റെയിൽ ഉദ്യോഗസ്ഥരെയും പൊലീസിനെയും സ്ത്രീകളടക്കമുള്ളവരെത്തി പ്രതിരോധിച്ചു. കോളനിവാസികൾ വഴിയിൽ ടയർ കത്തിച്ച് പ്രതിഷേധിച്ചതോടെ കല്ലിടൽ മുടങ്ങി. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. പിന്നീട് കോളനിക്ക് മുകൾഭാഗത്തു മാത്രമാണ് കല്ലിട്ടത്. മന്ത്രി സ്ഥലത്തെത്താതെ കോളനിയിലേക്ക് ആരെയും കടത്തിവിടില്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികൾ. മൂന്നുസെന്‍റ് മാത്രമുള്ള പലരും വീട് നഷ്ടപ്പെടുമെന്ന ആശങ്ക ഉദ്യോഗസ്ഥരോട് അടക്കം പങ്കുവെച്ചു. പൊതുനിരത്തിൽ ടയർ കത്തിച്ചതിന് നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. പിന്തുണയുമായി കെ-റെയിൽ വിരുദ്ധ സമരസമിതിക്ക് പുറമെ എസ്.യു.സി.ഐ, ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരുമെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.