ചിറക്കടവിലെ അനധികൃത വെള്ളം വിൽപന; ജലസ്രോതസ്സുകൾ വറ്റുന്നു

പൊൻകുന്നം: കൃഷി ആവശ്യത്തിന് സർക്കാർ ആനുകൂല്യത്തോടെ നിർമിച്ച കുളത്തിൽനിന്നുള്ള അനധികൃത വെള്ളവിൽപന ചിറക്കടവിലെ കിണറുകൾ വറ്റാൻ കാരണമാകുന്നുവെന്ന് പരാതി. നേരത്തേ പരാതി ഉയർന്നതിനെ തുടർന്ന് നിർത്തിവെച്ച കുടിവെള്ള വിൽപന ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. ഇതോടെ സമീപ വീടുകളിലെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. ടാങ്കറുകളുടെ തുടർച്ചയായ ഓട്ടം പ്രദേശത്തെ രണ്ട് പ്രൈമറി സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷിതയാത്രയെയും ബാധിക്കുന്നുണ്ട്. സ്‌കൂളുകളോട് ചേർന്നുള്ള റോഡിലൂടെയാണ് ടാങ്കറുകളുടെ ഓട്ടം. ഏതുവേനൽക്കാലത്തും ജലസമൃദ്ധമായ ചിറക്കടവ് അമ്പലം ചിറയിലെ ജലനിരപ്പും പ്രദേശത്തെ ജലമൂറ്റുമൂലം താഴ്ന്നു. ഇത് ഈ പരിസരത്തെ കിണറുകളിലെ ജലസമൃദ്ധിയെയും ബാധിച്ചു. ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ്, ഭൂജലവകുപ്പ്, ജലഅതോറിറ്റി തുടങ്ങിയ വകുപ്പുകളുടെയൊന്നും അനുമതിയോ ശാസ്ത്രീയ പരിശോധനയോ ഇല്ലാതെയാണ് വെള്ളം കടത്തെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ള വിൽപനക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.