കെ.എസ്.ആര്‍.ടി.സി ജംഗിള്‍ സഫാരി

പാലാ: കെ.എസ്.ആര്‍.ടി.സി ആരംഭിച്ച വിനോദസഞ്ചാര യാത്രയുടെ രണ്ടാംഘട്ടത്തിന് പാലാ ഡിപ്പോയില്‍ തുടക്കമായി. പാലായില്‍നിന്ന് മൂന്നാറിലേക്ക് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് മൂന്നാര്‍ ജംഗിള്‍ സഫാരിക്കാണ് തുടക്കമാകുന്നത്. ഞായറാഴ്ചകളില്‍ രാവിലെ ആറിന് പാലാ ഡിപ്പോയില്‍നിന്ന് സര്‍വിസ് ആരംഭിച്ച് തൊടുപുഴ- ഊന്നുകല്ല്- ഭൂതത്താന്‍കെട്ട്- ഇഞ്ചത്തൊട്ടി- മാമലക്കണ്ടം- കൊരങ്ങാട്ടി- മാങ്കുളം-ആനക്കുളം- ലക്ഷ്മി എസ്റ്റേറ്റ് വഴി നാല് മണിയോടെ മൂന്നാറിലെത്തും. തുടര്‍ന്ന് ആറിന് മൂന്നാറില്‍നിന്നും പുറപ്പെട്ട് ഒമ്പത് മണിയോടെ പാലായില്‍ എത്തുന്ന വിധമാണ് മൂന്നാര്‍ ജംഗിള്‍ സഫാരി ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി- മൂന്നാര്‍ പഴയ രാജപാതയിലൂടെയാണ് ബസിന്റെ യാത്ര. ചോല വനങ്ങളും, മലകളും താഴ് വാരങ്ങളും, തേയില എസ്‌റ്റേറ്റുകളുടെയും നടുവിലൂടെയുള്ള ജംഗിള്‍ സഫാരി യാത്രക്കാര്‍ക്ക് പ്രത്യേക അനുഭവമായിരിക്കും. ഒരു ബസില്‍ 39-40 പേര്‍ക്കാണ് യാത്രാസൗകര്യം. യാത്രാ നിരക്ക് 750 രൂപ. ഉച്ചഭക്ഷണവും വൈകിട്ടത്തെ കാപ്പിയും ചെറുകടികളും ഉള്‍പ്പെടെയാണ് യാത്രാനിരക്ക്. ഒരാഴ്ചക്കകം യാത്രക്കാര്‍ക്കായി ഭൂതത്താന്‍കെട്ടില്‍ ബോട്ടിങ് സൗകര്യവും ഏര്‍പ്പെടുത്തും. 150 രൂപ ഇതിന് കൂടുതലായി കരുതേണ്ടിവരും. മൂന്നാര്‍ ജംഗിള്‍ സഫാരിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഏഴിന് മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വഹിക്കും. ഞായറാഴ്ചകളില്‍ മലക്കപ്പാറ സഫാരിയുമുണ്ട്. രാവിലെ 6.30ന് പാലായില്‍നിന്ന് പുറപ്പെട്ട് അതിരപ്പള്ളി, വാഴച്ചാല്‍ വഴി മലക്കപ്പാറയിലെത്തും. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും : 89215 31106.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.